കോട്ടയം: 'വലിയ പൊട്ടിത്തെറി ശബ്ദം. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ തീ ആളിപടരുന്നു. ഒപ്പം കറുത്ത പുകയും ഉയർന്നു. ഭയന്നുപോയി. പലരും രോഗികളെ എടുത്ത് സുരക്ഷിത സ്ഥലത്തേക്ക് ഓടുകയായിരുന്നു'' മെഡിക്കൽ കോളേജ് വാർഡ് മൂന്നിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ നോക്കാനെത്തിയ ഗിരീഷിന്റെ വാക്കുകളാണിത്. ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലുണ്ടായ തീപിടിത്തത്തിൽ ദുരന്തമൊഴിവായത് ഭാഗ്യംകൊണ്ട് മാത്രം.
ഉച്ചസമയമായതിനാൽ ഇവിടെ ധാരാളം ആളുമുണ്ടായിരുന്നു. സമീപത്തെ വാർഡുകളിലെ രോഗികളും കൂട്ടിരിപ്പുകാരും നഴ്സുമാരും ഭയന്നു നിലവിളിച്ചു. മെഡിക്കൽ കോളേജ് അധികൃതരുടെയും ജീവനക്കാരുടെയും സമയോചിത ഇടപെടലാണ് തുണച്ചത്. നിരവധി രോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാരുമായി.
സമീപത്ത് ക്ലാസ് നടക്കുകയായിരുന്ന കെട്ടിത്തിൽ നിന്ന് വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു. കനത്ത പുക ഉയർന്നതിന് പിന്നാലെ ഡയാലിസിസ്, നെഫ്രോളജി യൂണിറ്റ്, വാർഡ് 3 പുരുഷന്മാരുടെ വിഭാഗം മെഡിസിൻ, വാർഡ് 4 സൈക്കാട്രി എന്നിവിടങ്ങളിൽ നിന്നായി അറുപതിലേറെ രോഗികളെയും കൂട്ടിരിപ്പുകാരേയും മാറ്റി. ഈ വാർഡുകളിലേക്ക് പുക എത്താതിരുന്നതും ആശ്വാസമായി. ഗ്യാസ് കുറ്റിപൊട്ടിത്തെറിച്ചത് കെട്ടിടത്തിനകത്തായതും തുണച്ചു.
'നിർമ്മാണം നടന്ന കെട്ടിടത്തിലാണ് തീ പടർന്നത്. പുക ഉയർന്നതോടെ സമീപമുണ്ടായിരുന്ന വാർഡുകളിൽ നിന്ന് രോഗികളെ അടിയന്തരമായി മാറ്റാൻ സാധിച്ചു. ആളപായമില്ല".
- ഡോ. വർഗീസ് പി. പുന്നൂസ്, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |