കുറവിലങ്ങാട് . വയലാ ജംഗ്ഷന് സമീപമുള്ള റോയൽ ഫോം കമ്പനിയുടെ ഫാക്ടറിയിൽ ഷോർസർക്യൂട്ട് മൂലം ഇന്നലെ ഉച്ചയ്ക്ക് 12.30നുണ്ടായ തീപിടിത്തത്തിൽ വൻ നാശ നഷ്ടം. ഞായറാഴ്ച അവധിദിനമായതിനാൽ തൊഴിലാളികളില്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. പുക ശ്വസിച്ച് ശ്വാസതടസം അനുഭവപ്പെട്ട സമീപവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കോടി രൂപയുടെ നാശമുണ്ടായതായി ഉടമ പറഞ്ഞു. വയലാ സ്കൂൾ ജംഗഷനു സമീപം ഏറ്റുമാനൂർ സ്വദേശി പി വി ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. പുക ഉയരുന്നത് അയൽവാസികളാണ് കണ്ടത്. ഞൊടിയിടയിൽ ഫാക്ടറി അപ്പാടെ തീ വിഴുങ്ങി. ഫാക്ടറി ഉപകരണങ്ങൾ, റബർ ഫോമുകൾ, തുണി മുതലായവ കത്തനശിച്ചു. ജനവാസ കേന്ദ്രത്തിന് സമീപം ഫാക്ടറി പ്രവർത്തിക്കുന്നതിനെതിരെ സമീപവാസികൾ നിരവധിത്തവണ പഞ്ചായത്തിലടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. പാലാ, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പൊലീസും, പഞ്ചായത്ത്, റവന്യൂ സംഘവും സ്ഥലത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |