എരുമേലി: ശബരിമല ഭക്തരുടെ ആശ്രയമായ എരുമേലി വലിയതോട് അഴുക്കുചാലായി മാറിയിട്ടും ചെറുവിരൽ പോലും അനക്കാതെ അധികാരികൾ. തോട് മാലിന്യങ്ങളുടെ അഴുക്കുചാലായിമാറുന്ന കാഴ്‌ചയാണ് പതിവാ യിരിക്കുന്നത്.
വെള്ളം നിറഞ്ഞൊഴുകുന്ന മഴക്കാലത്ത് മാലിന്യങ്ങൾ ഒഴുക്കിവിടാനുള്ള ഇടമായാണ് ചിലർ വലിയതോടിനെ കാണുന്നത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ടൗണിലെ ശൗചാലയങ്ങളിൽനിന്ന് മാലിന്യങ്ങൾ വൻതോതിൽ തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. വലിയ തോടിന്റെ ശാഖയായ കൊച്ചുതോട്ടിലും നിറയെ മാലിന്യമാണ്.
രണ്ടു തോടുകളിലെയും മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് മണിമലയാറിലേക്കാണ്.
പദ്ധതി നടപ്പാക്കിയില്ല
പി.സി. ജോർജ് എം.എൽ.എയായിരിക്കേ വലിയ തോട് ശുദ്ധമാക്കാൻ ഒരു കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
മാലിന്യങ്ങൾ തോട്ടിൽ വീഴാതിരിക്കാൻ സംരക്ഷണ കവചങ്ങൾ, തീരങ്ങളിൽ പൂന്തോട്ടം,അയ്യപ്പ ഭക്തർ സ്‌നാനം നടത്തുന്ന വലിയമ്പല ചെക്ക്ഡാമിന് അരകിലോമീറ്റർ മുമ്പ് ചെക്ക്ഡാം, ഇവിടെ പെഡൽ ബോട്ടിംഗ് സൗകര്യം, കുളിക്കടവിൽ കൽപ്പടവുകൾ എന്നിവയെലെല്ലാം പദ്ധതിയിലുണ്ടായിരുന്നു.
നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശയായി വലിയമ്പല ചെക്ക് ഡാമിൽ ജലശുദ്ധീകരണത്തിനു മിനി പ്ലാന്റിന് നിർദ്ദേശവുമുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും നടപ്പിലായില്ല.
നാട്ടുകാർ പറയുന്നത്
തോടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർക്കു പരിപാലന ചുമതല നൽകി നവീകരണം നടത്താൻ പഞ്ചായത്ത് തയാറായാൽ മാലിന്യങ്ങൾ ഇല്ലാത്ത നിലയിലേക്കു തോടുകളെ മാറ്റാനാകും.
കർക്കിടകം ഒന്നാം തീയതി തീർത്ഥാടകർ എരുമേലിയിൽ എത്തുമ്പോൾ മലിനമായ വലിയതോടിൽ ഇറങ്ങാനാകാത്ത സ്ഥിതിയാകും. അതിനു മുന്നേ തോട് വൃത്തിയാക്കണമെന്ന് ആവശ്യവും ഉയരുകയാണ്.
മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാനുള്ള കർശന ശിക്ഷാനടപടികളും നിരീക്ഷണ കാമറ സംവിധാനവും അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |