കോട്ടയം: ജില്ലയിൽ നോക്കുകൂലി വാങ്ങുന്നത് വ്യാപകമായതോടെ തടിവില്പന പ്രതിസന്ധിയിൽ. ജില്ലയുടെ മലയോര മേഖലയിൽ വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ കടപുഴകി വീഴുന്നതും വ്യാപകമായി. ആഞ്ഞിലി തടികൾക്കാണ് നോക്കുകൂലി വർദ്ധിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച്, കേരളത്തിലെ തടികൾ കൂടുതലായി പോകുന്നത് അന്യസംസ്ഥാനങ്ങളിലേക്കാണ്. തടി മുറിക്കാതെ ക്രെയിന്റെ സഹായത്തോടെ വാഹനത്തിൽ കയറ്റുകയാണ് ചെയ്യുന്നത്.
നിയമം കാറ്റിൽപ്പറത്തി
മുമ്പ് യൂണിയൻ തൊഴിലാളികളുടെ സഹായത്തോടെ തടി മുറിച്ച ശേഷമായിരുന്നു വാഹനത്തിൽ കയറ്റിയിരുന്നത്.
എന്നാൽ നിലവിൽ തടികൾ മുറിക്കാതെ ക്രെയിനുകളുടെ സഹായത്തോടെ ലോഡ് ചെയ്യുകയാണ്. ക്രെയിൻ ഉപയോഗിച്ചല്ലാതെ തടി വാഹനങ്ങളിൽ കയറ്റുവാൻ സാധിക്കില്ല. ലോഡിംഗ് പൂർത്തിയായിക്കഴിയുമ്പോൾ കെട്ടുകൂലി എന്ന പേരിൽ നോക്കുകൂലിയായി ഉയർന്ന തുക ആവശ്യപ്പെടുകയാണ് ട്രേഡ് യൂണിയനുകൾ. നോക്കുകൂലി നിരോധിച്ചെന്ന സർക്കാർ പ്രഖ്യാപനം കാറ്റിൽപ്പറത്തിയാണ് ജില്ലയിൽ നോക്കുകൂലി വാങ്ങുന്നത്.നോക്കുകൂലി അധികമായി വാങ്ങാൻ തുടങ്ങിയതോടെ കച്ചവടക്കാർ കർഷകരിൽ നിന്നും തടിവാങ്ങുന്നതിൽ നിന്നും പിൻവാങ്ങി. 80 ഇഞ്ചിന് മുകളിലുള്ള ആഞ്ഞിലി തടികൾ വിൽക്കാൻ കഴിയാതെ മരത്തിന്റെ വേരുകൾക്ക് ചീക്കരോഗം ബാധിച്ച് കടപുഴകി വീഴുന്നതിനും ഇടയാക്കുന്നു
നോക്കുകൂലി ഈടാക്കുന്നത്:
ഒരു ക്യുബിക് അടി: 50 രൂപ
ഒരു ലോഡ് (1000 ക്യുബിക് അടി): 50000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |