കോട്ടയം: സ്കൂൾ തുറന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പകുതിയിലേറെ വിദ്യാർത്ഥികളും ഓൺലൈനിൽ തന്നെ. തുടക്കം മുതൽ സ്കൂളിലെത്തിയവർ തുടർച്ചയായി ഇപ്പോഴും എത്തുന്നുണ്ടെങ്കിലും എണ്ണം കൂടുന്നില്ല. കൊവിഡ് ഭീതിയിൽ ഇപ്പോഴും ഓൺലൈൻ ക്ളാസ് മാത്രം ആശ്രയിക്കുകയാണ് ഒരു വിഭാഗം.
കൊവിഡ് സാഹചര്യത്തിൽ തുടക്കത്തിൽ സ്‌കൂളുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും മൂന്നാഴ്ചയ്ക്കുള്ളിൽ ഒരിക്കലെങ്കിലും എല്ലാവർക്കും വരാൻ അവസരമുണ്ടായിരുന്നു. എന്നാൽ, കനത്ത മഴയും കൊവിഡ് ഭയവും മൂലം പല രക്ഷിതാക്കളും കുട്ടികളെ അയയ്ക്കാൻ ഇപ്പോഴും മടിക്കുകയാണ്. രക്ഷിതാക്കൾ സമ്മതപത്രം നൽകാത്തതിനാൽ ഇക്കാര്യത്തിൽ നിർബന്ധിക്കാനും കഴിയില്ല.
കൊവിഡ് അല്ല കുറഞ്ഞത്, പരിശോധനയാണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ രക്ഷിതാക്കളുടെ ഭയം അസ്ഥാനത്തല്ലതാനും. കുട്ടികൾക്ക് കൊവിഡ് വന്നാൽ തങ്ങളല്ല ഉത്തരവാദിയെന്ന് വരുത്തിത്തീർക്കാൻ രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങിവച്ച് സ്വയരക്ഷ നേടുകയാണ് സ്കൂൾ അധികൃതരും സർക്കാരും.
ഒരു സ്കൂളും അടച്ചിട്ടില്ല
സ്കൂളുകൾ തുറന്ന ശേഷം കുട്ടികളിൽ കൊവിഡ് ബാധിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അവകാശപ്പെടുന്നത്. കൊവിഡ് വ്യാപനം മൂലം ഒരു സ്കൂളും അടച്ചിട്ടില്ല. ചുരുക്കം ചില കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഉറവിടം സ്‌കൂളിനു പുറത്തു നിന്നായിരുന്നു. മറ്റു വിദ്യാർത്ഥികളിലേയ്ക്ക് രോഗം പകർന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ പരമാവധി കുട്ടികൾ സ്കൂളിലേയ്ക്ക് ക്ഷണിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ദൂരെ നിന്നെത്തുക പ്രയാസം
ദൂരെയുള്ളവർക്ക് എത്താനുള്ള ബുദ്ധിമുട്ടാണ് പ്രധാനപ്രശ്നം.
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ ബസ് സർവീസ്
കുട്ടികളെ ബസിൽ കയറ്റി വിടാൻ രക്ഷിതാക്കൾ മടിക്കുന്നു.
ഒാട്ടോ റിക്ഷകൾ രണ്ട് കുട്ടികളെ മാത്രം കയറ്റി കൊണ്ടുപോകില്ല
സ്വയം കൊണ്ടുവിടാൻപോയാൽ പണിക്കു പോകാനാവില്ല.
'' സ്കൂളിലേയ്ക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരില്ല. ഓൺലൈൻ ക്ളാസ് തടസമില്ലാതെ നടത്തും. സാമൂഹ്യ അകലം ഉറപ്പാക്കി കൊവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചാണ് സ്കൂളുകളിൽ ക്ളാസുകൾ നടക്കുന്നത്''
- ടി.ആർ.സുജയ, ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |