കോട്ടയം. ഭക്ഷണ പദാർത്ഥങ്ങളിലെ മായം സൗജന്യമായി പരിശോധിക്കുന്ന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലാബ് ജില്ലയിലുമെത്തി. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ഭക്ഷ്യസുരക്ഷ ലാബ് പ്രവർത്തനം തുടങ്ങുന്നത്.
പരിശോധനയ്ക്കായി 9 ഭക്ഷ്യസുരക്ഷ ഓഫീസർമാരാണ് വാഹനത്തിൽ ഉള്ളത്. ജില്ലയിൽ എല്ലായിടത്തും ഓടിയെത്തി പരിശോധന നടത്തുകയാണ് ലക്ഷ്യം. നിലവിൽ സാമ്പിൾ ശേഖരിച്ച് പുറത്തെ ലാബുകളിൽ പരിശോധിക്കുകയാണ് പതിവ്. റിസൾട്ടും വൈകും. മോബൈൽ ലാബിൽ പരിശോധിക്കുന്നതോടെ ഇതിനു പരിഹാരമാകും. ഹോട്ടലുകളും ബേക്കറികളുമുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ മാത്രമല്ല വീടുകളിലെ കുടിവെള്ള സാമ്പിളുകൾ പോലും പരിശോധിക്കാൻ കഴിയും.
ഓരോ താലൂക്കിലും നിശ്ചിത ദിവസം
മുൻകൂട്ടി ഷെഡ്യൂൾ തയ്യാറാക്കി നിശ്ചിത ദിവസം ഓരോ താലൂക്കിലും വാഹനം ഓടിയെത്തും. ഉദ്യോഗസ്ഥർ കടകളിലും മാർക്കറ്റുകളിലും പരിശോധന നടത്തി സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. പൊതുജനങ്ങൾക്കും സാധനങ്ങൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാം. ഗ്രാമ, നഗര ഭേദമില്ലാതെ ലാബിന്റെ പ്രവർത്തനം ലഭ്യമാകും. വീടുകളിലേക്ക് കടന്നുചെന്ന് കുടിവെള്ളവും എണ്ണയും പാലും ഉൾപ്പെടെ വസ്തുക്കളിലെ കൃത്രിമം കണ്ടെത്താം.
വിവിധ വിശേഷ ദിവസങ്ങളിൽ വിവിധ വകുപ്പുകളുമായി ചേർന്നും പരിശോധനകൾ നടത്തും. ഫിഷറീസ്, ഡെയറി ഡെവലപ്മെന്റ്, സ്പൈസസ് എന്നിവയുടെ സഹായത്തോടെ വെളിച്ചെണ്ണ, പാൽ, പച്ചക്കറി, പഴം എന്നിവ കൃത്യമായി പരിശോധിക്കും.
ഫുഡ് സേഫ്റ്റി സ്റ്റാൻഡാർഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യ പ്രാേജക്ടിന്റെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതാണ് ഈ മൊബൈൽ ലാബ്.
ഭക്ഷ്യസുരക്ഷാ വിഭാഗം അസി.കമ്മിഷണർ അലക്സ് കെ.ഐസക് പറയുന്നു.
'' ജില്ലാ ആസ്ഥാനത്ത് എത്തിച്ച ലാബിൽ കമ്പ്യൂട്ടറടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പ്രവർത്തന സജ്ജമാകും. പൊതുജനങ്ങൾ ലാബിന്റെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |