കോട്ടയം. സ്കൂൾ തുറപ്പ് അടുത്തതോടെ തയ്യൽക്കടകളിലും തിരക്കായി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ സീസൺ കിട്ടിയതിന്റെ സന്തോഷമുണ്ട് തൊഴിലാളികളുടെ മുഖത്ത്.
രാവും പകലും തുന്നിയിട്ടും ഓർഡർ തീർക്കാൻ കഴിയാതെ വിഷമിക്കുകയാണ് പല തയ്യൽക്കാരും. പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള ഏക പോംവഴിയായതിനാൽ ഉറക്കമിളച്ചും ജോലിയിൽ മുഴുകുന്നവരേറെ.
വലിയ ഇടവേളയ്ക്കു ശേഷമാണ് സ്‌കൂളുകൾ പൂർണമായി സജീവമാകുന്നതെന്നതിനാൽ എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ മുഴുവൻ കുട്ടികൾക്കും ഇത്തവണ യൂണീഫോം നിർബന്ധമാണ്. മുൻ വർഷത്തേത് ഒരിക്കൽ കൂടി ഉപയോഗിക്കാമെന്നത് ഇത്തവണ നടക്കില്ല. അതോടെ, പുതുതായി രണ്ടു ജോഡിയെങ്കിലും ഓരോ കുട്ടിക്കും വാങ്ങണം. ഓരോ സ്‌കൂളിനും യൂണിഫോം വ്യത്യസ്തമാണെന്നതിനാൽ റെഡിമെയ്ഡ് വിപണിയിൽ നിന്നുള്ള വാങ്ങലും സാദ്ധ്യമല്ല. കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരെ ഏൽപ്പിക്കുകയാണ് മാതാപിതാക്കൾ.
യൂണിഫോമുകൾ മാത്രം.
മറ്റ് തയ്യൽ ജോലികൾ തത്കാലത്തേക്ക് നിറുത്തി യൂണിഫോം തയ്ച്ചുകൊടുക്കുമെന്ന പ്രത്യേക ബോർഡ് തൂക്കിയവരുമുണ്ട്. സ്വകാര്യ സ്‌കൂളുകൾ, മൊത്തമായി തുണി വാങ്ങി, കുട്ടികളുടെ അളവെടുത്ത ശേഷം ഏതെങ്കിലും ഒരു തയ്യൽക്കാരനെ ഏൽപ്പിക്കുകയാണ് . ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഒന്നിലേറെ സ്‌കൂളുകളുടെ കരാർ എടുത്ത തയ്യൽക്കാരുമുണ്ട്. ദിവസക്കൂലിക്ക് ജോലിക്കാരെ നിറുത്തിയാണ് ഇവർ നിശ്ചിത സമയത്തു ജോലി തീർക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തയ്യൽക്കാർക്ക് ഓർഡർ നൽകിയ പലർക്കും ജൂൺ പകുതിയോടെ മാത്രമേ യൂണിഫോം ലഭിക്കുകയുള്ളൂ.
തുണിക്ക് വിലകൂടി.
യൂണിഫോം തുണികൾക്ക് 10 ശതമാനത്തിന് മേൽ ഇക്കുറി വിലകൂടി. തയ്യൽക്കൂലിയും വർദ്ധിച്ചിട്ടുണ്ട്.
കൂലിയിങ്ങനെ.
ഷർട്ട് : 200- 260 രൂപ.
പാന്റ്സ്: 350- 400രൂപ.
രക്ഷിതാവായ ഗിരീഷ് കുമാർ പറയുന്നു.
'' സർവത്ര വിലക്കയറ്റമാണ്. സ്കൂളിലേയ്ക്ക് പിള്ളേരെ അയയ്ക്കണമെങ്കിൽ വലിയൊരു തുക ചെലവാകും. സാമ്പത്തിക പ്രതിസന്ധിക്കിടെ താങ്ങാൻ കഴിയില്ല '',
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |