വാഹനഗതാഗതം മണിക്കൂറുകളോളം തടസപ്പെടുത്തി രാഷ്ട്രീയക്കാർ നാട്ടുകാരുടെ നെഞ്ചത്തു കയറി നിന്ന് പ്രതിഷേധ സമരം നടത്തുന്ന കാലമാണിപ്പോൾ . സമരക്കാരെ തടഞ്ഞു നിറുത്താൻ പൊലീസ് ആദ്യം ചെയ്യുന്നത് ഇരുമ്പുകമ്പികൊണ്ടിുള്ള ബാരിക്കേഡ് സ്ഥാപിക്കലാണ്. കഴിഞ്ഞ ദിവസം കോൺഗ്രസുകാർ ബാരിക്കേഡ് തള്ളി മറിച്ചിട്ടത് വീണത് കോട്ടയം ഡിവൈ.എസ്.പിയുടെതലയിലായിരുന്നു. ബാരിക്കേഡ് തള്ളിമറിക്കാൻ കൊടിയുടെ നിറവ്യത്യാസമില്ലാതെ എല്ലാ സമരക്കാരും പിടിച്ചുലക്കുമ്പോൾ എന്നോട് ഈ ശോഭകേട് കാണിക്കാൻ ഞാൻ എന്തു പിഴച്ചുവെന്ന് ചോദിക്കാനേ പാവം ബാരിക്കേഡിന് കഴിയുന്നുള്ളൂ.
പണ്ട് ഈ ബാരിക്കേഡൊന്നുമില്ലായിരുന്നു. പൊലീസുകാരുടെ ശരീരം നൊന്താൽ പിന്നെ മുന്നിൽ കാണുന്നവരെ മുഴുവൻ കണ്ണടച്ച് അടിയാണ്. ഈ ലാത്തിച്ചാർജ് ഒഴിവാക്കാനാണ് സമരക്കാരെ ആദ്യമേ തടയാൻ ഇരുമ്പ് വേലിക്കെട്ട് സ്ഥാപിച്ചത്. ഇതേ പിടിച്ചു കുലക്കി മറിച്ചിട്ട് അപ്പുറം കടന്നാലേ ഇപ്പോൾ അടി തുടങ്ങൂ. അല്ലെങ്കിൽ ബാരിക്കേഡും കടന്ന് പൊലീസുകാരുടെ മേത്ത് സമരക്കാരുടെ കല്ലു പതിക്കണം .പാലാഴി കടയാൻ വാസുകി സർപ്പത്തെ ഇരുവശത്തു നിന്നും ദേവന്മാരും അസുരന്മാരും വലിച്ച അവസ്ഥയിലാണ് ഇന്ന് ബാരിക്കേഡിന്റെ സ്ഥിതി. സമരക്കാരും പൊലീസും അപ്പുറവുമിപ്പുറവും നിന്ന് തള്ളും. ഇതിനിടെ മരം കേറി പരിചയമുള്ളവർ വലിഞ്ഞു മുകളിൽ കയറും. ഇവരെ തള്ളി താഴെയിടാൻ പൊലീസ് ശ്രമിക്കും. വടം വലി മാത്രമല്ല .അടിയും തടയുമാകും. ഇതിനിടയിലായിരുന്നു ബാരിക്കേഡ് പുറത്തേക്ക് വീണ് ഡിവൈ.എസ്.പിക്കു പരിക്കേറ്റത്. ബാരിക്കേഡാണ് ഇതിന് ഉത്തരവാദിയെന്ന് സമരക്കാർ പറയുമ്പോൾ "പാവം ഞാൻ എന്തു പിഴച്ചുവെന്ന് "ബാരിക്കേഡിന് എങ്ങനെ ചോദിക്കാതിരിക്കാൻ കഴിയും.
വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐക്കാർ തകർത്തതിനെതിരെ കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയെങ്കിലും കല്ലേറിൽ പരിക്കേറ്റ് ആശുപത്രിയിലായതും കോൺഗ്രസുകാരായിരുന്നു. സി.പി.എം ജില്ലാ ഓഫീസിലേക്ക് കോൺഗ്രസുകാർ മാർച്ചു നടത്തുന്നതറിഞ്ഞെത്തിയ സി.പി.എംകാരുടെ കല്ലേറിൽ ആയിരുന്നു കോൺഗ്രസ് നേതാക്കൾ തലപൊട്ടി ആശുപത്രിയിലായത്. കല്ലേറിൽ പരിക്കേറ്റവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കല്ലെറിഞ്ഞവരെ ഇനിയും കണ്ടു കിട്ടാത്തതിനാൽ കണ്ടാലറിയാവുന്നവർക്കെതിരെ പോലും കേസെടുത്തിട്ടില്ല.
പ്രതിഷേധ സമരം രണ്ടു ദിവസം സന്ധ്യക്ക് നടത്തിയപ്പോഴും മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. നഗരത്തിലെ വസ്ത്ര വ്യാപാര ശാലകളിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾ വാഹന ഗതാഗതം നിലച്ചതോടെ വീട്ടിലെത്താൻ കഴിയാതെ നെട്ടോടമോടി. ഇതു വല്ലതും സമരക്കാർക്ക് അറിയണോ.
രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്തതിന് ഗതാഗതം തടസപ്പെടുത്താൻ ഞങ്ങൾ എന്തു പിഴച്ചുവെന്ന് ചോദിക്കാനേ സാധാരണക്കാർക്കു കഴിയുന്നുള്ളു. പ്രതിഷേധ സമരം ആവശ്യമെങ്കിൽ റോഡിന്റെ ഒരു വശം ചേർന്ന് പകൽ നടത്തണം. രാത്രി റോഡിൽ കുത്തിയിരുന്നു വഴി മുടക്കി നാട്ടുകാരെ ബുദ്ധിമുട്ടിലാക്കരുത്.
പൊതുവഴി ഭരണ പ്രതിപക്ഷ കക്ഷികളുടെ സ്വകാര്യസ്വത്തല്ല. റോഡ് ഗതാഗതം തടസപ്പെടുത്തുന്ന സമരം ആര് നടത്തിയാലും ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ചുള്ള കടുത്തനടപടി ഉണ്ടാകണം. സമരക്കാരെ നിയന്ത്രിക്കാൻ പ്രധാന വഴികൾ ബാരിക്കേഡ് വെച്ചടച്ചും വാഹനങ്ങൾ വഴിതിരിച്ചു വിട്ടും നാട്ടുകാരെ വട്ടം ചുറ്റിച്ച് പൊലീസ് ഇനിയും അവരെക്കൊണ്ട് തന്തക്ക് വിളി കേൾപ്പിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |