കോട്ടയം. സ്കൂളിൽ പനി പടരുമ്പോൾ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഹാജർ നിലയിൽ ഗണ്യമായ കുറവ്. കൊവിഡിന് പുറമേ വൈറൽപനിയും തക്കാളിപനിയുമെല്ലാം കുട്ടികളെ പലതവണ ബാധിച്ചു കഴിഞ്ഞു.
ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും ശരാശരി 25 ശതമാനം കുട്ടികൾ പനിക്കിടക്കയിലാണ്. സ്കൂളിലെത്തിയതിന് ശേഷം പനി ബാധിച്ച കുട്ടികളെ അദ്ധ്യാപകരോ രക്ഷകർത്താക്കളോ ആശുപത്രിയിലെത്തിക്കുന്നതും പതിവാണ്. ആശുപത്രികളിൽ യൂണിഫോമോടെയുള്ള കുട്ടികളെയും കാണാം. പനി മാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാൽ നാലോ അഞ്ചോ ദിവസം കുട്ടികൾക്ക് സ്‌കൂളിലെത്താൻ കഴിയുന്നില്ല. പനി പൂർണമായും മാറാതെ സ്‌കൂളിലേയ്ക്ക് വിടേണ്ടെന്നാണ് അദ്ധ്യാപകരുടെ നിർദേശം.
സാധാരണ ഒരു തവണ പനിച്ച് മാറുന്നതായിരുന്നു പതിവ്. എന്നാൽ ഒന്നിടവിട്ട ആഴ്ചകളിൽ കുട്ടികളിൽ പനി ബാധിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തു വയസിൽ താഴെയുള്ള മിക്ക കുട്ടികളെയും തക്കാളിപനി കീഴടക്കി. അദ്ധ്യാപകരിലെ പനി അദ്ധ്യയനത്തെ അടിമുടി ബാധിച്ചിട്ടുണ്ട്. പഠനം മുടങ്ങാതിരിക്കാൻ പനി ബാധിതർക്കായി സ്വകാര്യ സ്‌കൂളുകൾ നോട്ടുകൾ വാട്ട്‌സ് ആപ്പിൽ അയച്ചു നൽകുന്നുണ്ട്. പനി മാറിയാലും ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ വിടാതെ പിടികൂടുകയാണ്. ഇവയ്ക്ക് മിക്കവരും ചികിത്സ തേടാതെ പോകുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നുണ്ട്. കഫവും ചുമയും വർദ്ധിച്ച് ന്യുമോണിയ ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.
കൊവിഡ് പ്രതിരോധം പാളി.
സ്കൂളുകളിൽ സാനിറ്റൈസറുകൾ പേരിന് മാത്രം.
കുട്ടികളിലെ താപനില പരിശോധന നിലച്ചു.
മാസ്ക് നിബന്ധനയും കാര്യമായി നടപ്പാക്കുന്നില്ല.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പറയുന്നു.
'' അദ്ധ്യയന വർഷം തുടങ്ങിയത് മുതൽ വിദ്യാർത്ഥികളിൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി ബാധിച്ച കുട്ടികളുടെ പ്രത്യേക കണക്ക് ശേഖരിച്ചിട്ടില്ല. സ്കൂളുകളിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്"
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |