കോഴിക്കോട്: പതിവ് തെറ്റിച്ചില്ല. ആകാശപാത താണ്ടി വീണ്ടും അവർ മലബാറിലെത്തി. മറ്റാരുമല്ല ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികളാണ് ഈ അതിഥികൾ. വടകര ചെരണ്ടത്തൂർ, ആവളപാണ്ടി,കോട്ടപ്പള്ളി തുടങ്ങിയ ഇടങ്ങളിലും കടലുണ്ടി, കോട്ടൂളി സരോവരം തണ്ണീർതടങ്ങളിലും കോരപ്പുഴ അഴിമുഖം, മാവൂർ, വെള്ളലശ്ശേരി സങ്കേതം തുടങ്ങിയ തണ്ണീർത്തടങ്ങളിലുമാണ് കാഴ്ചക്കാരുടെ കണ്ണുകൾക്ക് വിരുന്നേകി ദേശാടനക്കിളികളുടെ ചിറകടികളുയരുന്നത്.
ദേശാടനപക്ഷികളുടെ കൂട്ടത്തിലെ വി.ഐ.പിയായ കടൽകാക്കകളും, ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കാണപ്പെടുന്ന നാകമോഹനും,സപ്തവർണ സുന്ദരിയായ കാവി കിളിയുമെല്ലാം നാട്ടുകാർക്ക് കൗതുക കാഴ്ചയവുകയാണ്. നീണ്ട കാലുകളും കുറുകിയ കഴുത്തും ചാരവും വെള്ളകലർന്ന നിറവുമാണ് ഭൂരിഭാഗം ദേശടനക്കാർക്കും.
നീർച്ചാലുകളിൽ മുങ്ങിക്കുളിച്ചും മീൻപിടിച്ചും വിദേശവാസത്തിന്റെ സുഖം നുകർന്ന് നടന്നു നീങ്ങുന്ന ഇവയെ കാണാൻ നിരവധി പേരാണ് എത്തുന്നത്. ശൈത്യകാലമാകുമ്പോൾ ഹിമാലയൻ മലനിരകളിൽ നിന്നും റഷ്യ, യൂറോപ്പ്, കാനഡ തുടങ്ങിയ ശൈത്യമേഖലകളിൽ നിന്നുമാണ് ഇവർ കേരളത്തിലേക്കെത്തുന്നത്. ജില്ലയിൽ നടത്തിയ ഏഷ്യൻ നീർപക്ഷി കണക്കെടുപ്പിൽ 43 ദേശാടന പക്ഷികളെയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് മുതലാണ് ഇവിടെ ദേശാടനക്കിളികൾ എത്തുക മെയ്‌മാസത്തോടെ ഇവ തിരിച്ചുപോകും.
കടലാള,കടൽകാക്ക തുടങ്ങിയ ദേശാടനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നിട്ടുണ്ട്. മാവൂർ, കടലുണ്ടി പ്രദേശങ്ങളിലാണ് ഇവ കൂടുതലായി എത്തിയിരുന്നത്. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും കോഴിക്കോട് ബേഡേഴ്സും ചേർന്ന് നടത്തിയ സർവേയിലാണ് ഇത് സൂചിപ്പിക്കുന്നത്. കടലുണ്ടിയിൽ, അഴിമുഖത്തെ സ്വാഭാവിക മൺതിട്ടകളുടെ അഭാവവും മത്സ്യബന്ധനബോട്ടുകൾ വർദ്ധിച്ചതും കണ്ടൽകാടുകൾ നിറഞ്ഞതുമാണ് ദേശാടന പക്ഷികളുടെ വരവിനെ ബാധിച്ചത്. ബോട്ടുകൾ കൂടുന്തോറും വെളളത്തിൽ ഡീസലും മറ്റും കലരാൻ സാദ്ധ്യതയേറും. കണ്ടൽ കാടുകൾ നിറഞ്ഞാൽ ഭൂമി ഉറപ്പുള്ളതാവും. അതോടെ ഇവയ്ക്ക് ഭക്ഷണത്തിനുള്ള സാദ്ധ്യത കുറയുകയും ചെയ്യും.
കടലുണ്ടി ഭാഗങ്ങളിൽ കണ്ടുവന്നിരുന്ന കടലാളകൾ തിരക്ക് കുറഞ്ഞ പുതിയാപ്പ തീരങ്ങളിൽ കണ്ടു വരുന്നതായി സർവേയിൽ പങ്കെടുത്ത വി.കെ മുഹമ്മദ് ഹിറാഷ് പറയുന്നു. കടൽ പക്ഷികൾക്കായി കണ്ണൂരിൽ കടലിനുള്ളിലൂടെയും ഒരു സർവെ നടത്തി.20 നോട്ടിക്കൽ മൈൽ ഉൾക്കടൽ വരെയാണ് സർവെ നടത്തിയത്. ഇതിലും കടലാളകളുടെ എണ്ണം പഴയ കണക്കെടുപ്പ് കാലത്തുള്ളതിനേക്കാൾ ഏറെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |