ഫറോക്ക്: ബേപ്പൂർ നിയോജക മണ്ഡത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് "ന്യൂ ബേപ്പൂർ - വിഷൻ 2025 "പദ്ധതിയുടെ ഭാഗമായുള്ള" ജൈവ സമൃദ്ധി "കൃഷി അനുബന്ധ മേഖലകളിലെ വികസന സാദ്ധ്യതകൾ ശില്പശാലയുടെ ഭാഗമായി കാർഷിക പ്രദർശനം ആരംഭിച്ചു. കൃഷി വകുപ്പ് , മൃഗ സംരക്ഷണം, മത്സ്യഫെഡ്, ഫിഷറീസ് വകുപ്പിന്റെ സാഫ് തീരമൈത്രി, സി.ഡബ്ല്യൂ. ആർ.ഡി.എം, കുടുംബശ്രീ, വടകര ഹരിയാലി, നിറവ് വേങ്ങേരി, ജില്ലാ കൃഷിഫാം കൂത്താളി, റെയ്ഡ് കോ, ഫാം ഇൻഫർമേഷൻ ബ്യൂറോ, ഉത്തരവാദിത്ത ടൂറിസം മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. ഫറോക്ക് കടലുണ്ടി റോഡിൽ ആംബിയൻസ് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് വരെ പ്രദർശനം തുടരും. ഇന്ന് നടക്കുന്ന കാർഷിക വികസന ശില്പശാല രാവിലെ 10 ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 ന് സമാപനയോഗം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.പത്മശ്രീ ചെറുവയൽ രാമനെ ആദരിക്കും.
പ്രധാനമന്ത്രി തൊഴിൽ ദാന പദ്ധതിയുടെ ഭാഗമായുള്ള സംരംഭകത്വ സംഗമം , ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായ ജൈവ കർഷക സംഗമം, മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൃഗസംരക്ഷണ സെമിനാർ എന്നിവയും വിവിധ വേദികളിലായി നടന്നു. കണ്ണൂർ ലൈവ്സ്റ്റോക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനിൽകുമാർ നായർ , ബേപ്പൂർ സീനിയർ വെറ്റിനറി സർജൻ ഡോ.കെ .എസ് സജി എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ ഷാജി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.ജെ ജോയി എന്നിവർ പ്രസംഗിച്ചു. ബാലരാജൻ, മിഥുൻ ആനന്ദ്, സുമ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തോടന്നൂർ വ്യവസായ വികസന ഓഫീസർ ഷിനോജ് പദ്ധതി സംബന്ധിച്ചും ജില്ലാ ലീഡ് ബാങ്ക് ഓഫീസർ മുരളീധരൻ ബാങ്ക് വായ്പ സംബന്ധിച്ചും ക്ലാസടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |