കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇൻകം ടാക്സ് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ജലപീരങ്കിയും ലാത്തിയും കൊണ്ട് നേരിട്ടു. 21 പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ ക്രിസ്ത്യൻ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ആദായ നികുതി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. സമരക്കാർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ ചിതറിയോടിയ പ്രവർത്തകർ സംഘടിച്ചെത്തി ബാരിക്കേഡിലെ വടം അഴിച്ചെടുത്തു. ബാരിക്കേഡ് തകർത്ത് ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേന്ദ്രകമ്മിറ്റിയംഗം കെ.വി.അനുരാഗ് മാർച്ച് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് പരീക്ഷയുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നതെന്ന് അനുരാഗ് പറഞ്ഞു. പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് സൂചനാ സമരം മാത്രമാണ്. വരും ദിവസങ്ങളിലും സമരങ്ങൾ ഉണ്ടാകുമെന്ന് അനുരാഗ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഭിഷ പ്രഭാകർ, ജില്ലാ ജോ.സെക്രട്ടറി ഫിദൽ റോയസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.മിഥുൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |