കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പത്തോളജി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി ഒഴിവുകൾ നികത്തണമെന്നും നൂതന പരശോധനാ ഉപകരണങ്ങൾ ലഭ്യമാക്കി അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേഷം. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടുകളും അനുബന്ധ രേഖകളും പരിശോധിച്ച കമ്മിഷൻ, പരിശോധനകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് അനുസൃതമായി ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. നിലവിലെ തസ്തികകളിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഇല്ലാത്ത അവസ്ഥയാണെന്നും നിരീക്ഷിച്ചു. പ്രതികൂല സാഹചര്യങ്ങളിലും അധികൃതർ പരമാവധി സേവനം നൽകുന്നുണ്ടെന്ന് കമ്മിഷൻ വിലയിരുത്തി. കമ്മിഷൻ ഇടപെട്ടതോടെ അടിയന്തര സ്റ്റാഫ് മീറ്റിംഗ് നടത്തി ബയോപ്സി റിപ്പോർട്ടുകൾ വൈകുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചതായി ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023 ൽ സ്ഥലം മാറിപോയ അസി.പ്രൊഫസർമാർക്കും ഒരു അസോസിയേറ്റ് പ്രൊഫസർക്കും പകരം ആളെ നിയമിച്ചിട്ടില്ല. ഡോക്ടർമാർ, ലാബ് ടെക്നീഷ്യൻമാർ, ജൂനിയർ ലാബ് അസിസ്റ്റന്റുമാർ, മ്യൂസിയം ക്യൂറേറ്റർ എന്നിവരുടെ ഒഴിവുകൾ നികത്താൻ അപേക്ഷ നൽകിയപ്പോൾ ഒരു ജൂനിയർ ലാബ് അസിസ്റ്റന്റിനെ മാത്രം സ്ഥിരപ്പെടുത്തി നിയമിച്ചു. 60 ശതമാനം റിപ്പോർട്ടുകൾ ഒന്നോ പരമാവധി രണ്ടോ ആഴ്ചകൾക്കുള്ളിൽ തയ്യാറാക്കി വിവിധ വിഭാഗങ്ങളിലേക്ക് ഇമെയിൽ വഴി അയയ്ക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |