കോഴിക്കോട്: നല്ലളത്തെ സ്റ്റീൽ കോംപ്ലക്‌സ് ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കെതിരായ തൊഴിലാളി സമരം തുടരുന്നു. ഏറ്റെടുക്കൽ നടപടിക്കായി നല്ലളം സ്റ്റേഷനിലെത്തിയ അധികൃതർ തൊഴിലാളി സമരത്തെ തുടർന്ന് തിരിച്ചുപോയി . തൊഴിലാളി സമരത്തെ പൊലീസ് കൈയൂക്ക് കാണിച്ച് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം ആരോപിച്ചു. എൽ.ഡി.എഫിന്റെ പൊലീസ് നയമല്ല പൊലീസ് ഈ സമരമുഖത്ത് കാണിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ഗിരീഷ് പറഞ്ഞു
കോഴിക്കോട് നല്ലളത്തെ സ്റ്റീൽ കോംപ്ലക്‌സ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ വഴി ഛത്തിസ്ഗഢിലെ ഔട്ട് സോഴ്‌സിംഗ് സർവീസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 30 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 300 കോടി വില മതിക്കുന്ന സ്ഥാപനത്തിലെ സ്ഥാവരജംഗമ വസ്തുക്കൾ തിട്ടപ്പെടുത്താൻ ഏറ്റെടുത്ത കമ്പനി പ്രതിനിധികൾ സ്റ്റീൽ കോംപ്ലാക്‌സിലേക്ക് എത്താനിരിക്കെയാണ് നാട്ടുകാരും ജീവനക്കാരും പ്രതിരോധം തീർത്തത്. സമരത്തിനിടെ എൽ.ഡി.എഫ് നയത്തിനെതിരായി പൊലീസ് കൈയൂക്ക് കാണിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ഗിരീഷ് രംഗത്തെത്തി
നേരത്തെ സംയുക്ത സമര സമിതി സ്റ്റീൽ കോംപ്ലക്‌സിന് മുന്നിൽ കമ്പനി പ്രതിനിധികളെ തടഞ്ഞിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് സംരക്ഷണം നേടിയ ശേഷമാണ് പുതിയ നീക്കം. എന്ത് വിലകൊടുത്തും ഇത് ചെറുക്കുമെന്ന നിലപാടിലാണ് തൊഴിലാളികൾ. അതേസമയം കമ്പനി പൊതുമേഖലാ സ്ഥാപനമായി നിലനിർത്തുമെന്നാണ് സർക്കാരിന്റെ നിലപാട്.
പ്രക്ഷോഭം ശക്തിപ്പെടുത്തും
കോഴിക്കോട്: സ്റ്റീൽ കോംപ്ലക്‌സ് സംരക്ഷിക്കാനുള്ള ബഹുജന പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സി.ഐ.ടി.യു കോഴിക്കോട് ജില്ലാകമ്മിറ്റി. വായ്പ തിരിച്ചടവ് തെറ്റിയതിന്റെ പേരിൽ 300 കോടി രൂപയിലധികം മൂല്യമുള്ള സെയിൽ സ്റ്റീൽ കോംപ്ലക്‌സ് സംയുക്ത സംരംഭം ഛത്തീസ്ഗഡിലെ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം ശക്തിയാർജിച്ചുവരികയാണ്. സ്റ്റീൽ കോംപ്ലക്‌സിന്റെ ആസ്തികൾ കൈവശപ്പെടുത്താൻ സ്വകാര്യ കമ്പനിയുടെ പ്രതിനിധികൾ വന്നാൽ അതിന് അനുവദിക്കുകയില്ലെന്ന പ്രഖ്യാപനമാണ് മാസങ്ങളായി സ്ഥാപനത്തിനു മുന്നിൽ നടന്നുവരുന്നത് .കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ ഭാഗത്തുള്ള അനാവശ്യമായ തിടുക്കവും ബലപ്രയോഗവും അനുവദിക്കില്ലെന്ന് സി.ഐ.ടി.യുജില്ലാ കമ്മിറ്റി അറിയിച്ചു.
പി .കെ. മുകുന്ദൻ , എം.ഗിരീഷ് ,ടി. രാധാഗോപി, കെ. ജയപ്രകാശ്, പി. ജയപ്രകാശ്, ബാദുഷകടലുണ്ടി, യു. സുധർമ്മ, ടി.കെ. ശൈലജ, കെ. പ്രവീൺ കുമാർ, എൻ.പ്രശാന്ത്കുമാർ എന്നിവർ സമരത്തിന് നേതൃത്യം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |