@ ഡംപിംഗ് യാർഡുകൾ കണ്ടെത്താൻ പരിശോധന
കൽപ്പറ്റ: തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രതിരോധം ശക്തമാക്കി ദൗത്യസംഘം. ജൂൺ 25ന് മക്കിമലയ്ക്കടുത്തുള്ള കൊടക്കാട് കുഴിബോംബ് കണ്ടെത്തിയതും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുടെ യൂണിഫോം ഉൾപ്പെടെ കണ്ടെടുത്തതും പ്രദേശത്ത് മാവോയിസ്റ്റുകൾ തങ്ങുന്നുണ്ടെന്നതിന് തെളിവാണെന്നാണ് സേനയുടെ വിലയിരുത്തൽ. കഴിഞ്ഞ സെപ്തംബറിൽ മാവോയിസ്റ്റുകൾ കമ്പമലയിലെ കെ.എഫ്.ഡി.സി ഓഫീസ് ആക്രമിച്ചിരുന്നു.
തണ്ടർബോൾട്ടും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും പൊലീസും സംയുക്തമായാണ് വനമേഖലയിൽ പരിശോധന ആരംഭിച്ചത്.
ബൂബി ട്രാപ്പാണ് മാവോയിസ്റ്റുകളുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് നിഗമനം. കുഴിബോംബോ, മറ്റ് സ്ഫോടകവസ്തുക്കളോ സ്ഥാപിച്ചശേഷം ട്രിഗറോ സ്വിച്ചോ കവറുകളിലാക്കി പരിസരത്ത് വെക്കുന്ന തന്ത്രമാണ് ബൂബി ട്രാപ്പ്. ഇതാരെങ്കിലും എടുക്കുമ്പോൾ സ്ഫോടകവസ്തു പൊട്ടിത്തെറിക്കും.
വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നാണ് കഴിഞ്ഞ ദിവസം യൂണിഫോമും ബാറ്ററികളും അടങ്ങിയ കവർ കണ്ടെത്തിയത്. പ്രദേശവാസികളുടെ എതിർപ്പ് പ്രകടമായതോടെയാണ് മാവോയിസ്റ്റുകൾ വനമേഖലയിൽ തന്നെ തങ്ങുന്നത്. വൈത്തിരി ഉപവൻ റിസോർട്ടിൽ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി.പി. ജലീലിന്റെ സഹോദരൻ സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ കൽപ്പറ്റ സ്വദേശി സോമൻ, മനോജ്, സന്തോഷ് എന്നിവർ മാത്രമേ മക്കിമല വനം പ്രദേശത്ത് കഴിയുന്നുള്ളൂവെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. മക്കിമല പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന മാവോയിസ്റ്റുകൾ വനമേഖലയോട് ചേർന്ന പ്രദേശത്ത് ഡംപിംഗ് യാർഡുകളിലാണ് സാധനസാമഗ്രികൾ സൂക്ഷിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദൗത്യസംഘത്തിന്റെ നീക്കം ഉണ്ടാകുമ്പോൾ ആയുധങ്ങൾ ഉൾപ്പെടെ ഡംപിംഗ് യാർഡുകളിലേക്ക് മാറ്റും. പൊലീസ് പിടിയിലായ മാവോയിസ്റ്റ് സാവിത്രിയും കീഴടങ്ങിയ രാമുവും മക്കിമലയിലെയും പരിസരത്തെയും ഡംപിംഗ് യാർഡുകൾ പൊലീസിന് കാണിച്ചുകൊടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |