കോഴിക്കോട്: പശ്ചാത്തല വികസനത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി മിച്ച ബഡ്ജറ്റുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. വീടിനും ഫാം ടൂറിസം വളർച്ചയ്ക്കും പുതുപദ്ധതികളുമായി വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് അവതരിപ്പിച്ച 2025-26 വർഷത്തെ ബഡ്ജറ്റിൽ ജില്ലയുടെ സർവതല സ്പർശിയായ വികസനം ത്വരിതപെടുത്തുന്ന വൈവിദ്ധ്യമാർന്ന പദ്ധതികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
138,39,88,078 കോടി രൂപ വരവും 127,12,36,765 കോടി ചെലവും 11,27,51,313 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുവെ സ്വീകാര്യമായിരുന്നു.
മലയോര മേഖലകളിലെ വന്യമൃഗ ശല്യം തടയാൻ സോളാർ ഫെൻസിംഗ് വ്യാപകമാക്കുന്നതിന് 33 ലക്ഷം വകയിരുത്തി. നെൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകർക്ക് 15 ലക്ഷം സബ്സിഡി നൽകും. തരിശുനിലങ്ങളിലെ നെൽകൃഷി, കൈപ്പാട് കൃഷി എന്നിവയ്ക്കായി 13 ലക്ഷം വകയിരുത്തി. കൂരാച്ചുണ്ടിൽ നിർമ്മാണം തുടരുന്ന ഐ.ടി ഇൻക്യുബേഷൻ സെന്റർ മിനി ഐ.ടി പാർക്കാക്കുന്നതിനായി 50 ലക്ഷം വകയിരുത്തി. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് ബഡ്ജറ്റിൽ പരിഗണന നൽകി. മാതൃക അങ്കണവാടി നിർമ്മാണത്തിനായി ഒരു കോടി 20 ലക്ഷമാണ് വകയിരുത്തിയത്. ജില്ലാ പഞ്ചായത്തിൽ നിർമ്മിച്ച കഫ്റ്റീരിയ, കൂത്താളി ഫാമിലെ കാന്റീൻ പ്രവർത്തനക്ഷമമാക്കും. ചെറുവണ്ണൂരിലെ വ്യവസായ എസ്റ്റേറ്റ് പ്രവർത്തനം വിപുലപ്പെടുത്തുന്നതിനും ഫാമുകളിലുൾപ്പെടെ ഡിജിറ്റൽ അക്കൗണ്ടിംഗ് സംവിധാനം ഏർപ്പെടുത്തും. ജില്ലയുടെ സമഗ്ര വിവരങ്ങളും, ജില്ലയിലെ മുഴുവൻ സർക്കാർ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്നതുമായ ജില്ലാ ഗൈഡ് പുറത്തിറക്കും. ആധുനിക സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയം പണിയുമെന്നും ബഡ്ജറ്റിലുണ്ട്.
വകയിരുത്തിയ തുക
പൊതുഭരണം- 2,08,44,855
കാർഷിക മേഖല- 4,09,80,000
മൃഗസംരക്ഷണം- 2,12,00,000
ക്ഷീരവികസനം 1,60,00,000
മത്സ്യ മേഖല -43,00,000
വ്യവസായം സ്വയംതൊഴിൽ - 3,37,50,000
മണ്ണ് ജലസംരക്ഷണം ജലസേചനം- 7,11,65,000
വിദ്യാഭ്യസം -17,69,65,000
കല സംസ്കാരം യുവജനക്ഷേമം സ്പോർട്‌സ്- 3,73,00,00
ആരോഗ്യ മേഖല -7,00,75,000
കുടിവെള്ളം ശുചിത്വം- 8,82,11,000
ഭവന നിർമ്മാണം- 13,27, 80,080
വയോജന ക്ഷേമം- 1,75,00,000
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ- 3,50,00,000
വനിത ശിശുക്ഷേമ പദ്ധതി- 5,42,00,000
പട്ടികജാതി വികസനം- 16,03,78,800
പട്ടികവർഗ്ഗ വികസനം- 1,10,11,000
ടൂറിസം- 45,00,000
പശ്ചാത്തല മേഖല റോഡ്, പാലം, കെട്ടിടം - 22,94,14,000
ലഹരിക്കെതിരെ കൈകോർക്കും
രാസലഹരിക്കെതിരെ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കും. ജില്ലയിലെ 20 ലക്ഷം ജനങ്ങൾ അണിനിരക്കുന്ന '2 മില്യൺ പ്രതിജ്‌ഞ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും.ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്, വാർഡ്‌തല യോഗങ്ങൾക്ക് ശേഷം വിപുലമായ പ്രചാരണ പരിപാടികൾ നടക്കും. ജനപ്രതിനിധികൾ മുഴുവൻ അണിചേരുന്ന നൈറ്റ് മാർച്ച് ഏപ്രിലിൽ ബാലുശേരിയിൽ സംഘടിപ്പിക്കും. കലാ-കായിക മത്സരങ്ങൾ, സമൂഹ ചിത്രം വര, സൗഹൃദ സംഗമങ്ങൾ, ക്യാമ്പസ് ഒത്തുചേരലുകൾ, കുടുംബ കൂട്ടായ്മകൾ, വീട്ടുമുറ്റ സദസുകൾ, കലാജാഥകൾ, സിനിമാ അവതരണങ്ങൾ, സെലിബ്രിറ്റി സംഗമം, പുസ്തകോത്സവങ്ങൾ, വായനക്കൂട്ടങ്ങൾ, കൂട്ടയോട്ടം, ജാഗ്രത സദസുകൾ, പ്രതിരോധ സേനാ രൂപീകരണം, വനിത-യുവജന- വിദ്യാർത്ഥി സ്ക്വാഡുകൾ തുടങ്ങിയവ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
ഭൗമ പദ്ധതിയിലേക്ക്
കുട്യാടി തേങ്ങ
കുറ്റ്യാടി തേങ്ങയെ ഭൗമ സൂചിക പദവിയിലേക്ക് ഉയർത്തുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കും.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ശ്രദ്ധയിലേക്ക് ഇതുവഴി കുറ്റ്യാടി തേങ്ങയെ എത്തിക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപ വകയിരുത്തി.
വിദ്യാഭാസത്തിന് കൈനിറയെ
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മാറ്റത്തിന് 17 കോടി 70 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സജീവ ഇടപെടലുണ്ടാകും. എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതി തുടരും. സ്കൂൾ കൗൺസിലർ പ്രോഗ്രാം 'സുപദം' തുടർച്ചയ്ക്ക് 20 ലക്ഷം വകയിരുത്തി. സ്റ്റുഡന്റ് പൊലീസിന് 8 ലക്ഷം വകയിരുത്തി. കൊയിലാണ്ടി കല്ലാച്ചി ജി.സി.ഐ കളുടെയും, മലാപറമ്പ് ഫാഷൻ ടെക്നോളജി സ്ഥാപനത്തിന്റേയും തുടർ പ്രവർത്തനങ്ങളെ സഹായിക്കും. കാഴ്ചപരിമിതരായ 100 പേർക്ക് ബ്രെയിൽ ലിപി പരിശീലനം, സാക്ഷരതാമിഷൻ കമ്പ്യൂട്ടർ പഠനകേന്ദ്രം സ്ഥാപിക്കും. കേരള സർക്കാർ മുന്നോട്ടുവച്ച ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് അനുസൃതമായ പദ്ധതികൾ ഹൈസ്കൂൾതലത്തിൽ ആരംഭിക്കും.
ഇ ബഡ്ജറ്റ് അവതരണം
മാറുന്ന കാലത്തിനൊപ്പം ബഡ്ജറ്റ് അവതരണവും ന്യൂജനായി. പരമ്പരാഗത ശൈലിയിൽ നിന്നു മാറി ഇ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സോഫ്റ്റ് കോപ്പി ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും മൊബൈൽ ഫോണുകളിലെത്തി. ബഡ്ജറ്റ് വായനയ്‌ക്കൊപ്പം തന്നെ ഇത് ഹാളിൽ സ്ഥാപിച്ച എൽ ഇ ഡി മോണിറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ബഡ്ജറ്റ് അവതരണത്തിന് ശേഷമാണ് അച്ചടിച്ച കോപ്പി നൽകിയത്.
പ്രധാന പ്രഖ്യാപനങ്ങൾ
അഗ്രി ഇൻക്യൂബേഷൻ സെന്റർ പ്രാവർത്തികമാക്കും.
വനിത കിസാൻ സേന രൂപീകരിക്കും
കുറ്റ്യാടി ചുരം സംരക്ഷണം മുഖ്യ പദ്ധതിയ്ക്ക് 30 ലക്ഷം
സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ സിവിൽ ഡിസ്‌പെൻസറി
എഴുത്തും വായനയും പ്രാത്സാഹിപ്പിക്കാൻ കൾച്ചർ പാർക്ക് സ്ഥാപിക്കും
സ്കൂളുകളിലും ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കും
ലഘുവ്യായാമ രീതികൾ പരിശീലിപ്പിക്കുന്നതിനായി പരിശീലന പദ്ധതി
ഫാമുകളിലെ ഉത്പ്പന്നങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഫാം ഫെസ്റ്റ് സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്തിൽ ഫാം ഉത്പ്പന്നങ്ങൾ വില്പനക്കായി സെയിൽ കൗണ്ടർ ആരംഭിക്കും.
ബാലുശ്ശേരിയിലെ എ.ബി.സി സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പ്രത്യേക പദ്ധതി
തിരുവമ്പാടി തേവർ മലയിൽ വ്യൂ പോയിന്റ് വാച്ച് ടവർ നിർമ്മിക്കും
ഫാം ടൂറിസം ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്തുന്നതിനായി ഫാം ടൂറിസം മേള സംഘടിപ്പിക്കും.
തെങ്ങിലകടവിൽ ക്യാൻസർ കെയർ സൊസൈറ്റി.
പുതു പദ്ധതികളില്ല,പൊള്ളയായ
വാഗ്ദാനങ്ങൾ മാത്രം: പ്രതിപക്ഷം
കോഴിക്കോട്: ജില്ലയ്ക്ക് ആവശ്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ പൊള്ളയായ വാഗ്ദാനങ്ങൾ കുത്തി നിറച്ചതാണ് ബഡ്ജറ്റെന്ന് പ്രതിപക്ഷം. മലർപൊടിക്കാരന്റെ സ്വപ്നമാണ് ബഡ്ജറ്റെന്ന് കോൺഗ്രസ് നേതാവ് ഐ.പി രാജേഷ് പറഞ്ഞു. ക്യാൻസർ കെയർ സൊസെെറ്റി സ്ഥാപിക്കുന്നത് അലക്ഷ്യമായി പറഞ്ഞു പോകുകയാണ് ചെയ്തത്. രാസലഹരിക്കെതിരെയുള്ള കാമ്പയിൻ ഫലപ്രദമല്ല. ബോധവത്കരണം നടത്തിയാൽ ലഹരിയെ തുടച്ചു നീക്കാൻ കഴിയില്ല. ആവർത്തന വിരസതയാണ് ബഡ്ജറ്റെന്നും പി.പി ദുൽഫിക്കിൽ പറഞ്ഞു. പദ്ധതികൾ അവതരിപ്പിച്ചാൽ പേരെന്നും അവയെ കൃത്യമായി പിന്തുടരണമെന്നും മുസ്ലിം ലീഗ് നേതാവ് നാസർ എസ്റ്റേറ്റ് മുക്ക് പറഞ്ഞു. ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങൾ ബോധപൂർവം മറന്നു.
ബഡ്ജറ്റിന് ദേശീയ കാഴ്ചപ്പാട്
ദേശീയ കാഴ്ചപ്പാടോടെ തയ്യാറാക്കിയ ബഡ്ജറ്റാണ് ഇത്തവണത്തേതെന്ന് സി.പി.എമ്മിലെ സുരേഷ് കൂടത്തായി പറഞ്ഞു. സിവിൽ സ്റ്റേഷനിലെ ഡിസ്‌പെൻസറി സ്ഥാപിക്കുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാണ്.
ജില്ലയുടെ സമഗ്രവളർച്ചയ്ക്ക് നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്, കൃഷി, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യവികസനം , ക്ഷേമം, ആതുരസേവനം എന്നിവയ്ക്കെല്ലാം ഉയർന്ന പരിഗണന നൽകുന്നതായിരുന്നു വൈസ് പ്രസിഡന്റ് പി.ഗവാസ് അവതരിപ്പിച്ച ബഡ്ജറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |