കോഴിക്കോട്: ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രകൃതിസംരക്ഷണത്തെ അവഗണിക്കാൻ കഴിയില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി വനം വകുപ്പ് നടപ്പാക്കിയ വിത്തുണ്ടകളുടെ പ്രചാരണ പദ്ധതിയായ വിത്തൂട്ടിന്റെ സംസ്‌ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പുതിയ വനവത്കരണ നയത്തിന്റെ ഭാഗമായി മനുഷ്യ - വന്യജീവി സംഘർഷങ്ങൾ കുറക്കുന്നതിനായി മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും ജലവും വനത്തിനുള്ളിൽ തന്നെ ലഭ്യമാക്കുക, അധിനിവേശ സസ്യങ്ങളുടെ ബാഹുല്യം കുറക്കുക, വന്യജീവി ആക്രമണങ്ങളിൽ ആശ്വാസ നടപടികൾ വേഗത്തിലാക്കുക എന്നീ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ണിൻ്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ പ്രാദേശിക സസ്യങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളിൽ ഉള്ളത്. സംസ്ഥാനത്തുടനീളമുള്ള ഉൾവനമേഖലകളിൽ പ്രചരണത്തിനായി നാല് ലക്ഷത്തിലധികം വിത്തുണ്ടകൾ തയ്യാറാക്കിയിട്ടുണ്ട്. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ആദർശ് ജോസഫ്, ബിന്ദു ജോൺസൻ, അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സുനീർ, നടൻ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |