താമരശ്ശേരി: താമരശ്ശേരി കോഴിക്കോട് ജില്ലയിലെ കേവലം ഒരു ഗ്രാമം മാത്രമല്ല. വയനാടും മലപ്പുറവുമായി അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്താണ്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയും. നാടിന്റെ സമഗ്ര വികസനം താമരശ്ശേരിക്കാർ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പുതിയ ഭരണ സമിതി അധികാരത്തിലേറുമ്പോൾ വലിയ പ്രതീക്ഷയിലാണ് ഈ ചുരംനാട്.
@ ബസ് സ്റ്റാൻഡ് ശരിയാവേണ്ടേ..?
നിലവിലെ ബസ് സ്റ്റാൻഡിൽ മൂന്ന് നിലകളിലായി ആധുനികരീതിയിലുള്ള മാളും ബസുകൾക്ക് പ്രവേശിക്കുവാൻ പാകത്തിലുള്ള ഗ്രൗണ്ടും ഒരുക്കുമെന്ന് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ വ്യക്തമാക്കി.
@ ഗസ്റ്റ് ഹൗസ് ഇങ്ങനെ മതിയോ...?
പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ്ഹൗസ് കോടികൾ മുടക്കി മോടി പിടിപ്പിച്ചു എന്നല്ലാതെ ആർക്കും ഒരു പ്രയോജനവുമില്ല. ദൂരെദിക്കിൽ നിന്ന് യാത്ര കഴിഞ്ഞെത്തുന്നവർക്ക് ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കൽ അത്യാവശ്യമാണ്.
പഴയ ബസ് സ്റ്റാൻഡിൽ ടോയ്‌ലറ്റിന് മുകളിലായി അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച കെട്ടിടം ഗസ്റ്റ് ഹൗസായി ഉപയോഗിക്കാൻ പഞ്ചായത്ത് വിട്ടു കൊടുക്കുന്നില്ല. അത് ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന പഞ്ചായത്ത് ജീവനക്കാർക്ക് താമസിക്കുവാനും വിശ്രമിക്കുവാനും വേണ്ടി മാറ്റി വെക്കാനാണ് തീരുമാനം.
കളിസ്ഥലങ്ങൾ വേണ്ടേ.....?
അമ്പലമുക്കിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കളിസ്ഥലമാക്കുവാനും ഉദ്യാനമാക്കാനും ശ്രമങ്ങളുണ്ടാവണം. താമരശ്ശേരിയിൽ ഒരു കമ്മ്യൂണിറ്റി ഹാളോ പൊതു പരിപാടികൾ നടത്താൻ പറ്റിയ ഗ്രൗണ്ടോ ഇല്ല. കുട്ടികൾക്കും മുതിർന്നവർക്കും വന്നിരിക്കാനോ ഉല്ലസിക്കാനോ പറ്റിയ ഒരിടമില്ല. കായിക പരിശീലനങ്ങൾക്കും കളിക്കും പറ്റിയ കളിസ്ഥലം വേണം
ജലനിധിയും വേണം റോഡുകളും...?
ജലനിധിക്കായി കുത്തിപ്പൊളിച്ച റോഡ് റിപ്പയർ ചെയ്യൽ നിർബന്ധമാണ്. റിലയൻസ് കമ്പനി അവരുടെ കേബിൾ ഇടാനായി റോഡ് വെട്ടിപ്പൊളിച്ചത് റിപ്പയർ ചെയ്യാനായി നിക്ഷേപിച്ച തുക പ്രസ്തുത ജോലിക്കായി ഉപയോഗിക്കണം.
@ ബസ്‌സ്റ്റാൻഡ് പൊളിച്ചുനീക്കി മാളാക്കും
പഴയ ബസ്‌സ്റ്രാൻഡ് പൊളിച്ച് മാറ്റി അവിടെ ആധുനിക രീതിയിലുള്ള മാൾ നിർമ്മിക്കാൻ നടപടി സ്വീകരിക്കും. മൂന്ന് നിലകളിലായി നിർമ്മാണം നടത്താനാണ് തീരുമാനം. പുതിയ സ്റ്റാന്റിൽ മൂത്രപ്പുരയുടെ മുകളിൽ അഞ്ച് ലക്ഷം മുടക്കി നിർമ്മിച്ച സ്ഥലം പഞ്ചായത്തിലെ ജീവനക്കാർക്ക് താമസിക്കാനായി മാറ്റി വെക്കും. അത് ഗസ്റ്റ് ഹൗസാക്കി മാറ്റാൻ അനുവദിക്കില്ല.
എ.അരവിന്ദൻ , പഞ്ചായത്ത് പ്രസിഡന്റ്.
@ മാളല്ല വേണ്ടത് ബസ് സ്റ്റാൻഡ്
താമരശ്ശേരിയിൽ മാളല്ല ആവശ്യം. ആധുനികരീതിയിലുള്ള ബസ് സ്റ്റാൻഡും പാർക്കിംഗ് സൗകര്യവുമാണ്. നഗരത്തിന്റെ ഹൃദയ ഭാഗമായ ബസ് സ്റ്റാൻഡ് പൊളിച്ച് മാൾ പണിതാൽ നഗരത്തിന്റെ ഭംഗിയും മുഖവും വികൃതമാകും. ആ പ്രവൃത്തിയോട് ഒരിക്കലും യോചിക്കാൻ കഴിയില്ല.
ടി.കെ. അരവിന്ദാക്ഷൻ. സി.പി.എം ഏരിയ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |