
# ആർ.പി.എഫും എക്സൈസും ചേർന്ന് കസ്റ്റഡിയിലെടുത്തു
ആലുവ: അസാമിലെ ദിബ്രുഗഡിൽനിന്ന് കന്യാകുമാരിയിലേക്ക് പോയ വിവേക് എക്സ്‌പ്രസ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 33കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും ആർ.പി.എഫും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.
ഇന്നലെ വൈകിട്ട് നാലോടെ ട്രെയിൻ ആലുവയിലെത്തിയപ്പോൾ പ്ളാറ്റ്ഫോമിലുണ്ടായിരുന്ന എക്സൈസ് - ആർ.പി.എഫ് സംഘം നടത്തിയ നിരീക്ഷണത്തിൽ പിൻവശത്തെ ജനറൽ കോച്ചിലെ ടോയ്‌ലെറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുകൾ ശ്രദ്ധയിൽപ്പെട്ടു. ട്രെയിനിൽക്കയറി പരിശോധിച്ചപ്പോൾ കഞ്ചാവാണെന്ന് വ്യക്തമായെങ്കിലും ഉടമയെ കണ്ടെത്താനായില്ല. ട്രെയിൻ സ്റ്റേഷൻ വിടുംമുമ്പേ ചാക്ക് പുറത്തേക്കിറക്കി.
ആർ.പി.എഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫയുടെ നിർദ്ദേശപ്രകാരം ആലുവ ആർ.പി.എഫ് ഇൻസ്‌പെക്ടർ വേണു, സബ് ഇൻസ്‌പെക്ടർ കെ.എസ്. മണികണ്ഠൻ, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ, ക്രൈം ഇന്റലിജൻസ് എ.എസ്.ഐ സിജോ സേവ്യർ, കോൺസ്റ്റബിൾമാരായ ജി. വിപിൻ, എൽദോസ്, അജി, എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജോമോൻ ജോർജ് എന്നിവടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
ശിവരാത്രിയും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ് കഞ്ചാവ് കടത്തിന്റെ അളവ് കൂടുന്നതെന്നും പരിശോധനകൾ ശക്തമാക്കുമെന്നും ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ പറഞ്ഞു.
കഴിഞ്ഞ 13ന് ആലുവ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിൽ 10കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വിപണിയിൽ 17ലക്ഷംരൂപ
വിപണിയിൽ 17ലക്ഷംരൂപ വിലവരുന്ന കഞ്ചാവാണ് ആലുവയിൽ പിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് കരുതുന്നു. ഇന്നലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ചുകിലോ കഞ്ചാവ് സമാനമായ രീതിയിൽ പിടിച്ചെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |