കോഴിക്കോട്: ഭാരത സംസ്‌കാരത്തിന്റെ മഹത്വം ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർഗീയ, തീവ്രവാദ വിഭാഗങ്ങൾ ശക്തി പ്രാപിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകൻ വി.എം.വിനു. കോഴിക്കോട് നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദ സംഘടനകളുടെ വളർച്ചയെ നേരിടാൻ പുതിയ തലമുറയെ സജ്ജീകരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ആ തലമുറയെ ഇല്ലാതാക്കാൻ ലഹരിവസ്തുക്കൾ വ്യാപകമാക്കിയും മറ്റും ശ്രമങ്ങൾ നടക്കുകയാണ്. ഇതിനു കടിഞ്ഞാണിടാൻ നിയമത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രി ശക്തിയെ ആരാധിക്കുന്ന ഉത്സവമാണെന്നും എന്തിനെ നാം ഉപാസിക്കുന്നുവോ നാം അതായി മാറുമെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച സ്വാമി ചിദാനന്ദ പുരി ഓർമിപ്പിച്ചു. നാം എപ്പോഴും ശക്തിയെ ഉപാസിക്കുന്നവരാണ്. നവരാത്രിക്കാലത്ത് സ്ത്രീരൂപത്തിലാണ് ശക്തിയെ ആരാധിക്കുന്നത്. ഇതു സനാതനധർമത്തിന്റെ ഏറ്റവും വലിയ മഹിമയാണ്. ദേവനും ദേവിക്കും ഈശ്വരനും ഈശ്വരിക്കും സനാതനധർമത്തിൽ തുല്യപ്രാധാന്യമാണ്. ശക്തിയോടു ചേരുമ്പോൾ മാത്രമാണു ശിവൻ പൂർണത പ്രാപിക്കുന്നത്. ഉമാമഹേശ്വരനിലും ലക്ഷ്മീനാരായണനിലുമൊക്കെ പ്രാധാന്യം സ്ത്രീത്വത്തിനാണ്. സ്ത്രീത്വം പൂജിക്കപ്പെടുമ്പോൾ മാത്രമേ ഉപാസന പൂർണമാകുന്നുള്ളൂവെന്ന് മനു വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു. ചലച്ചിത്ര നടി വിധുബാല അദ്ധ്യക്ഷത വഹിച്ചു.സർഗോത്സവ സമിതി ജനറൽ കൺവീനർ ഡോ. ശങ്കർ മഹാദേവൻ സ്വാഗതവും ജയശ്രീ ഗോപീകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |