പേരാമ്പ്ര: പേരാമ്പ്രയിൽ പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന പരാതിയിൽ ബി.ജെ.പി പ്രാദേശിക നേതാക്കളെ സസ്‌പെൻഡ് ചെയ്തു. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി കെ.രാഘവൻ, വൈസ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
പണപ്പിരിവിനെച്ചൊല്ലി ബി.ജെ.പി യോഗത്തിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് അഞ്ച് പ്രവർത്തകർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പെട്രോൾ പമ്പ് നിർമാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബി.ജെ.പി നേതാക്കൾ പണം വാങ്ങിയെന്ന പാർട്ടി പ്രവർത്തകനായ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കൈയാങ്കളി. ജില്ലാ കോർ കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആർ.എസ്.എസ് പ്രവർത്തകനും മുൻ ബി.ജെ.പി നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോൾ പമ്പ് നിർമ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പ്രതിഷേധമുണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബി.ജെ.പി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേർന്ന് ഒരു ലക്ഷത്തി പതിനായിരം രൂപ പ്രജീഷിൽ നിന്നും വാങ്ങിയതായാണ് ആരോപണം. വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നേതാക്കൾ സമീപിച്ചെങ്കിലും പണം നൽകിയില്ലെന്ന് പ്രജീഷ് പറയുന്നു. നേതാക്കൾ തന്റെ ഉടമസ്ഥതയിലുളള പെട്രോൾ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളും പ്രജീഷിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |