@ചാത്തമംഗലത്തെ യുവകർഷകൻ അരുൺ മോഹനന് ഇത് അപൂർവാവസരം
കുന്ദമംഗലം: കാലാവസ്ഥാ വ്യതിയാനം നടക്കുന്ന സാഹചര്യത്തിൽ ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രായേലിലേക്ക് പോകാൻ കൃഷിമന്ത്രി പി പ്രസാദിനൊപ്പം ചാത്തമംഗലത്തെ യുവകർഷകനും. ചാത്തമംഗലം ചൂലൂർ സ്വദേശി അരുൺ മോഹനനാണ് ഈ അപൂർവാവസരം ലഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എൻ.ഐ.ടി.ശാഖയിലെ ഉദ്യോഗസ്ഥനായ അരുൺ പത്ത് വർഷത്തോേളമായി മൂന്ന് ഏക്കർ സ്വന്തം ഭൂമിയിൽ ആധുനിക രീതിയിൽ ജൈവകൃഷി നടത്തിവരികയാണ്. രാവിലെയും വൈകുന്നേരവും അവധിദിവസങ്ങളിലും മണ്ണിലിറങ്ങി അദ്ധ്വാനിക്കുന്ന മുപ്പത്തിയഞ്ചുകാരനായ ഈ ബിരുദധാരി വെള്ളനൂരിലെ സങ്കേതത്തിലും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാറുണ്ട്. നെൽകൃഷിയും വാഴയുമാണ് പ്രധാനമായും കൃഷിചെയ്യുന്നത്. നൂറ്റിപത്ത്ദിവസം കൊണ്ട് വിളവെടുക്കുന്ന നെല്ലിനമായ രക്തശാലിയും നവരയുമൊക്കെ നൂറുമേനിയിലാണ് അരുൺ വിളവെടുക്കുന്നത്.
ഇ മെയിലുകളിലൂടെ ലഭിച്ച അപേക്ഷകൾ കൃഷി വകുപ്പ് പരിശോധിച്ച ശേഷമാണ് കർഷകരെ തെരഞ്ഞെടുത്തത്. 34 അപേക്ഷകളിൽ നിന്നാണ് അരുൺ അടക്കമുള്ള 20 പേരെ സംസ്ഥാനത്തുനിന്ന് അവസരം ലഭിച്ചത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച എം മോഹനൻ ദാസന്റെയും പട്ടികജാതി വികസന ഓഫീസറായി വിരമിച്ച രമണിയുടെയും മകനാണ് അരുൺ. ഭാര്യ നീതു ചാത്തമംഗലം സ്കൂൾ അദ്ധ്യാപികയാണ്.
ഫിബ്രവരി 12 മുതൽ 19 വരെയാണ് യാത്ര. കാർഷികരംഗത്ത് സയൻസ് ആൻഡ് ടെക്നോളജി ഉപയോഗിച്ച് കൃഷിയിൽ അത്ഭുതങ്ങൾ കാണിക്കുന്ന രാജ്യമാണ് ഇസ്രയേൽ. അവിടുത്തെ പ്രധാനകാർഷിക ഗവേഷണ പഠന കേന്ദ്രങ്ങൾ, നൂതനകൃഷിഫാമുകൾ,കാർഷികവ്യവസായകേന്ദ്രങ്ങൾ, കാർഷികരീതി എന്നിവ സംഘം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |