@ മാലിന്യം വലിച്ചെറിഞ്ഞാൽ പിടിമുറുകും
കോഴിക്കോട്: ചുരം കാഴ്ചയോളും സന്തോഷം കോഴിക്കോട്ടുകാർക്കും വയനാട്ടുകാർക്കുമില്ല. പക്ഷേ ചുരം യാത്രയാണ് ദുർഘടം. തലങ്ങും വിലങ്ങും വലിച്ചെറിയുന്ന പ്ലാസ്റ്റിക്-പ്ലാസ്റ്റിക്കേതര മാലിന്യം നിറഞ്ഞ വീഥി. പ്ലാസ്റ്റിക് കവറുകൾ ചവച്ച് കുരങ്ങൻമാർക്കുപോലും ജീവഹാനി. അതിനൊരു പരിഹാരവുമായി റിപ്പബ്ലിക് ദിനത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് എത്തുകയാണ്. പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന താമരശേരി ചുരം റോഡിലെ മാലിന്യം പൂർണമായി നീക്കം ചെയ്യുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും ശുചീകരണ പരിപാടി സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ചുരം സംരക്ഷണ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ, വിവിധ യുവജന സംഘടനകൾ, എൻ.ജി.ഒകൾ തുടങ്ങി ബഹുജന പങ്കാളിത്തത്തോടെയാണ് ശുചീകരണം.
നിലവിൽ യാത്രക്കാർ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യും. ശുചീകരണത്തിന് ശേഷം മാലിന്യം ചുരം റോഡിൽ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും.
സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും മുഖ്യലക്ഷ്യമായ മാലിന്യ നിർമാർജ്ജന പ്രവർത്തനത്തിന്റെ ചുവട് പിടിച്ചാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ നീക്കം.
'പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യം അലക്ഷ്യമായി കൈകാര്യം
ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കും'.
ബീന തങ്കച്ചൻ, പ്രസിഡന്റ് , പുതുപ്പാടി ഗ്രാമപഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |