മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസുള്ള പുരുഷനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഇന്നലെ രാവിലെ മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. മാർച്ച് 19ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസുകാരിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടർന്ന് 26ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്റെ പ്രവർത്തനം മോശമായതിനെ തുടർന്ന് അവിടെ നിന്നും രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാൻ ഇരിക്കവേ അണുബാധ ഉണ്ടാകുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു.
രോഗം കൂടുന്നു
ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3,184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1,032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ച് മരണങ്ങളും ഉണ്ടായി. മാർച്ച് മാസത്തിൽ ഒരുമരണവും ഏപ്രിൽ മാസത്തിൽ നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ , പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.
അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം.
പ്രതിരോധ മാർഗ്ഗം
3,184 - ഈ വർഷം രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയവർ
രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികൾ തേടേണ്ടതാണ്. അശാസ്ത്രീയ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും.
ഡോ. ആർ. രേണുക, ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |