മലപ്പുറം: ചൂണ്ടിയിടാനറിയുമോ? വെറുതേ വേണ്ട. ചൂണ്ടയിൽ കൊത്തുന്ന മീനിനൊപ്പം മോശമല്ലാത്ത ക്യാഷ് പ്രൈസും ട്രോഫിയും കിട്ടും. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിലാണ് നാളെ അഖില കേരള ചുണ്ടയിടൽ മത്സരം നടക്കുന്നത്. മൂന്നുവർഷം മുമ്പ് നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി ആരംഭിച്ച മത്സരം ഇന്ന് പൂർവാധികം ശക്തിയോടെ മുന്നോട്ടുപോവുകയാണ്. ചൂണ്ടയിടലിന്റെ നഷ്ടപ്പെട്ടുപാേയ പ്രതാപത്തെ തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ മറ്റുചിലയിടങ്ങളിലുംചൂണ്ടയിടൽ മത്സരം നടത്തുന്നുണ്ടെങ്കിലും തുടർച്ചയായി മറ്റൊരിടത്തും ഇത്തരത്തിലൊന്ന് നടത്തുന്നില്ല.
മത്സരിക്കാൻ താത്പര്യമുണ്ടോ? എങ്കിൽ കേട്ടേളൂ
ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയും ചെറുമുക്ക് വിസ്‌മയാ ക്ലബും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ചൂണ്ടയിടൽ ആരംഭിക്കുന്നത്. അതിനുമുമ്പുതന്നെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. തുടർന്നാണ് മത്സരം. ഒരാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന വയലിൽ നിന്നാണ് ചൂണ്ടയിട്ട് മീൻപിടിക്കേണ്ടത്.
രജിസ്റ്റർ ചെയ്യുന്നവരെ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി തരംതിരിക്കും. ഇതിൽ ഓരോഗ്രൂപ്പിനെ വീതമാകും മത്സരിക്കാൻ അനുവദിക്കുക. അഞ്ചുപേരെയും ഒന്നരമീറ്റർ അകലത്തിൽ നിരത്തി നിറുത്തും. ഇതിൽ ആദ്യം ആരുടെ ചൂണ്ടയിലാണോ മീൻ കൊത്തുന്നത് അയാൾ രണ്ടാം റൗണ്ടിലേക്ക് കടക്കും. രണ്ടാമത് മീൻ കൊത്തുന്ന ആൾക്കും രണ്ടാം റൗണ്ടിലേക്ക് കടക്കാൻ അവസരമുണ്ടാകും. മറ്റുമൂന്നുപേരും മത്സരത്തിൽ നിന്ന ഔട്ടാകും. വെറുതേ മീൻ കൊത്തിയാൽ പോര കൊത്തിയ മീനിനെ വലിച്ച് കരയ്ക്ക് ഇട്ട് സംഘാടകരെ കാണിക്കുകയും വേണം. മീൻ വലുതോ ചെറുതോ ആകുന്നതുകൊണ്ട് നോ പ്രോബ്ളം.
ശരിക്കും മത്സരം ഇനിയാണ്
പ്രാഥമിക റൗണ്ടിൽ വിജയിച്ചുവരുന്നവരെ വീണ്ടും അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി പഴയതുപോലെ മത്സരിപ്പിക്കും. ഫൈനലിൽ മത്സരിക്കുന്നതിൽ മൂന്നുപേർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാർക്ക് ട്രോഫി മാത്രമാകും ലഭിക്കുക. പിടിക്കുന്ന മീനിനെ അവരവർക്ക് കൊണ്ടുപോകാനുള്ള അനുമതിയുമുണ്ട്. ചൂണ്ടയിൽ മീൻ കൊത്തുമെന്ന പേടിയേ വേണ്ട. വലുതും ചെറുതുമായി ഇഷ്ടംപോലെ മീനുള്ള ഒരാൾ പൊക്കത്തിൽ വെളളം നിറഞ്ഞുനിൽക്കുന്ന വയലിലാണ് മത്സരം. മത്സരാർത്ഥികൾ ചൂണ്ടയും ഇരയും കൊണ്ടുവരാൻ മറക്കരുത്. അവ ഒരുകാരണവശാലും സംഘാടകർ നൽകില്ല.
പിന്നിലുള്ളത് മഹത്തായ ലക്ഷ്യം
ചൂണ്ടയിടൽ എന്താണെന്ന് ഒട്ടുമിക്കവർക്കും അറിയുമെങ്കിലും ശരിയായ രീതിയിൽ ചെയ്യാൻ ഏറെപ്പേർക്കും അറിയില്ല. മാത്രമല്ല യുവ തലമുറയെ സംബന്ധിച്ചിടത്താേളം ചൂണ്ടയിടൽ തീരെ കുറഞ്ഞ പണിയുമാണ്. ഈ ധാരണ മാറ്റിയെടുക്കുകയാണ് മത്സരം സംഘടിപ്പിക്കുന്നതിലെ പ്രധാന ലക്ഷ്യമെന്നാണ് സംഘാടകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ അഡിക്ടായ ഇപ്പോഴത്തെ തലമുറയെ പഴയകാലത്തിന്റെ നന്മകൾ പരിചയപ്പെടുത്തുന്നതിനൊപ്പം അവരെ നല്ലനിലയിലേക്ക് നയിക്കുക എന്നതും സംഘാടകരുടെ ലക്ഷ്യമാണ്.
രജിസ്റ്റർ ചെയ്യണോ? എങ്കിൽ വിളിച്ചോളൂ
കേരളത്തിൽ നിന്നുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 9645494528, 7560919161 എന്നീ ഫോൺ നമ്പരുകളിൽ വിളിക്കുക. ഇതിനകം നൂറോളം പേർ പങ്കെടുക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. പുരുഷന്മാർക്കുമാത്രമാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |