കാളികാവ്: മലയോര മേഖലയിൽ വേനൽമഴയോടൊപ്പമെത്തുന്ന കോട്ടെരുമകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.
ചോക്കാട് പഞ്ചായത്തിലെ ഗിരിജൻ കോളനി സ്കൂളും സ്കൂളിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന അങ്കണവാടിയുമാണ് ഭീഷണി നേരിടുന്നത്. സ്കൂൾ കെട്ടിടത്തിൽ ചുമരിലെല്ലാം കോട്ടെരുമ നിറഞ്ഞിട്ടുണ്ട്. പഴയ അങ്കണവാടി കെട്ടിടത്തിൽ ഇരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ കോട്ടെരുമകൾ നിറഞ്ഞു. ഈ കെട്ടിടത്തിന്റെ മുറ്റത്തു തന്നെയാണ് പുതിയ അങ്കണവാടി കെട്ടിടവും സ്ഥിതിചെയ്യുന്നത്.
സ്കൂൾ തുറക്കും മുമ്പ് ക്ലാസ് മുറികൾ വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് സ്കൂളധികൃതർ. വൃത്തിയാക്കിയാലും പഴയ കെട്ടിടത്തിൽ നിന്ന് ഇവ വീണ്ടുമെത്തുമെന്ന ഭയമാണ് സ്കൂളധികൃതർക്കുള്ളത്. പഴയ അങ്കണവാടി കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായിട്ടില്ല.
കോട്ടെരുമ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും ചിലർക്ക് അലർജിയുമുണ്ടാക്കും.വേനൽ മഴയോടെ ഈ സ്ഥലത്ത് സാധാരണയായി കോട്ടെരുമകൾ എത്താറുണ്ട്. ഈ വർഷം വളരെ കൂടുതലാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |