SignIn
Kerala Kaumudi Online
Thursday, 18 July 2024 9.35 AM IST

പാതിവഴിയിൽ നിലച്ച മലബാറിന്റെ സ്വപ്നപദ്ധതി  തിരുന്നാവായ-ഗുരുവായൂർ റെയിൽവേ പാതയുടെ  ശിലാസ്ഥാപനം നടന്നിട്ട് 29 വർഷം 

പൊന്നാനി: പാതിവഴിയിൽ നിലച്ച മലബാറിന്റെ സ്വപ്നപദ്ധതി തിരുന്നാവായ-ഗുരുവായൂർ റെയിൽവേ പാതയുടെ ശിലാസ്ഥാപനം നടന്നിട്ട് 29 വർഷമാകുന്നു. വെറും ശിലാസ്ഥാപനത്തിൽമാത്രം ഒതുങ്ങിയ പാത. പാത യഥാർഥ്യമായെങ്കിൽ കോഴിക്കോട് -തൃശൂർ റെയിൽവേ യാത്രയുടെ ദൂരം വളരെ കുറഞ്ഞുകിട്ടുമായിരുന്നു. നിലവിൽ കോഴിക്കോട് നിന്ന് തൃശൂർ എത്താൻ സാധാരണ ട്രെയിനിൽ ഏകദേശം രണ്ട് മണിക്കൂർ നേരം സമയം വേണം. ട്രെയിനിൽ 119കിലോമീറ്റർ ദൂരമുണ്ട് കോഴിക്കോട് നിന്നും തൃശൂരിലേക്ക്. ഗുരുവായൂർ -തിരുന്നാവായ പാത യാഥാർഥ്യമായാൽ കോഴിക്കോട്-തൃശൂർ യാത്രാ സമയം ഒരു മണിക്കൂറോളം കുറഞ്ഞുകിട്ടും. ഗുരുവായൂരിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും നേരിട്ട് ട്രെയിൻ വഴി എത്താൻ സാധിക്കുമായിരുന്നു. 1995 ഡിസംബർ 17ാം തിയതിയാണ് ഗുരുവായൂർ-തിരുന്നാവായ റെയിൽപാതയുടെ ശിലാസ്ഥാപനം നടക്കുന്നത്. അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന കെ.കരുണാകരനാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. പദ്ധതിക്കായി 27കോടി രൂപ അനുവദിക്കുകയും ചെയ്തു. അന്ന് 36കിലോമീറ്റർ ദൂരമാണ് ഈ പാതക്കായി കണക്കാക്കിയത്.

തൃശൂർ ജില്ലയിൽ ഇതിന്റെ ഭാഗമായി സർവ്വേ നടപടികൾ നടന്നെങ്കിലും മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഭാഗത്ത് കോൾപാടങ്ങൾക്ക് പ്രശ്നം വരുമെന്നും സ്ഥലം നഷ്ടമാകുമെന്നുമുള്ള ജനങ്ങളുടെ പ്രതിഷേധത്തിൽ പിന്നീട് 2015ൽ സർവ്വേ ഓഫീസുകൾ പൂട്ടിപോവുകയായിരുന്നു. പിന്നീട് കനോലി കനാലിന് സമീപമായി റെയിൽവേ ലൈൻ പോകുന്ന രീതിയിൽ മറ്റൊരു അലൈൻമെന്റ് കൊണ്ടുവന്നിരുന്നു. തവനൂർ. കാലടി. മാറഞ്ചേരി. പെരുമ്പടപ്പ് പഞ്ചായത്തുകളിലൂടെ പാത പോകുന്ന രീതിയിലാണ് അന്ന് പദ്ധതി വിഭാവനം ചെയ്തത്.ഇങ്ങനെയാകുമ്പോൾ പലർക്കും വീടും ഭൂമിയും നഷ്ട്ടപെടുന്ന സാഹചര്യവും ഇല്ലാതാകുമായിരുന്നു. ആ പദ്ധതിയും എവിടെയും പറഞ്ഞു കേട്ടില്ല. വർഷങ്ങളോളം സർവ്വേ നടപടികൾക്ക് വേണ്ടി പ്രവർത്തിച്ച ഓഫീസും അടച്ചുപൂട്ടിയതോടെ മലബാറിന്റെ റെയിൽവേ സ്വപ്നങ്ങൾക്ക് അവസാനമായി. തിരുന്നാവായ റെയിൽവേ സ്റ്റേഷനും ഗുരുവായൂർ റെയിൽവേ സ്റ്റേഷനും ചുരുക്കം ട്രെയിനുകൾ മാത്രം സർവീസ് നടത്തുന്ന സ്റ്റേഷനുകളാണ്. ഇത്തരം അവസ്ഥകളിൽ നിന്നെല്ലാം വലിയ മാറ്റം ഉണ്ടാക്കുവാൻ ഈ പദ്ധതിക്ക് കഴിഞ്ഞേനെ. തിരുന്നാവായ-ഗുരുവായൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കാൻ ജനപ്രതിനിധികൾ വീണ്ടും മുൻകൈയെടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

കാർഷിക, തീർത്ഥാടനമേഖലക്കും ഉപകാരപ്രദം

പാത യാഥാർഥ്യമായിരുന്നെങ്കിൽ കാർഷിക മേഖലക്കും ഒപ്പം തീർത്ഥാടനമേഖലക്കും വലിയ ഉപകാരമായിരുന്നു. പ്രസിദ്ധമായ നാവാമുകുന്ദാ ക്ഷേത്രവും ദർശനം നടത്തി പിന്നീട് ആളുകൾക്ക് ഗുരുവായൂർ ക്ഷേത്രത്തിലേക്കും പോകാം. നിലവിൽ തിരുന്നാവായ റെയിൽവേ സ്റ്റേഷൻ ഗുഡ്സ് നിർത്താൻ സൗകര്യമുണ്ട്.ഒരേ സമയം തീർത്ഥാടന രീതിയിലും ഒപ്പം ചരക്ക് ഗതാഗതത്തിനും വലിയ സാധ്യതകളാണ് ഈ റെയിൽപാത തുറന്നിടുന്നത്. നിലവിൽ പലരും ട്രെയിനിൽ കുറ്റിപ്പുറം ഇറങ്ങി അവിടെ നിന്നും ബസ് മാർഗ്ഗമാണ് ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോകുന്നത്. ഇതൊഴിവാക്കി നേരിട്ട് ഉത്തരേന്ത്യയിൽ നിന്ന് വരെ ഗുരുവായൂരിലേക്ക് ഭക്തർക്ക് നേരിട്ടെത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.