കാളികാവ്: കടുവാ ഭീതിയിൽ വീണ്ടും മലയോരം.തൊഴിലാളികൾ വീണ്ടും ആശങ്കയിൽ. പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിലാണ് വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടത്. യാതൊരു സുരക്ഷയുമില്ലാതെ ജോലി ചെയ്യുന്ന എസ്റ്റേറ്റ് തൊഴിലാളികൾ ഇനിയും ജീവൻ ബലി കൊടുക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് മലയോരം. പുല്ലങ്കോട് എസ്റ്റേറ്റ് കളിമുറ്റം ഭാഗത്താണ് ശനിയാഴ്ച കടുവയുടെ കാൽപ്പാട് കണ്ടത്.രണ്ടുമാസം മുമ്പ് എസ്റ്റേറ്റിൽ പശുവിനെ കടുവ ആക്രമിച്ച അതേ ഭാഗത്ത് തന്നെയാണ് വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടത്. എസ്റ്റേറ്റ് മാനേജ്‌മെന്റ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.ഈ ഭാഗത്ത് തൊഴിലാളികൾ പലതവണ കടുവയെ നേരിട്ടു കണ്ട സ്ഥലമാണ്.നേരത്തെ തൊഴിലാളിയെ കടുവ കൊന്നതിനു ശേഷം കടുത്ത ഭയത്തിലാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്.
ഈ കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് എസ്റ്റേറ്റ് മാനേജ്‌മെന്റും തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നടപടിക്രമങ്ങളുടെ സങ്കീർണ്ണതയാണ് വനംവകുപ്പ് പറയുന്നത്.രണ്ടു മാസം മുമ്പ് എഴുപതേക്കറിൽ പശുവിനെ കടുവ കൊന്നു തിന്നതോടെ കടുത്ത ജനരോഷമുയർന്നതാണ്. തുടർന്നാണ് ഇവിടെ കടുവക്കുള്ള കൂട് സ്ഥാപിച്ചത്. രണ്ടു മാസത്തോളമായിട്ടും കടുവ ഈ വഴിക്കു വന്നിട്ടില്ല. പുല്ലങ്കോട് എസ്റ്റേറ്റിന്റെ പല ഭാഗത്തും പന്നിയടക്കമുള്ള ജീവികളെ ഒട്ടേറെ കടുവ കൊന്നു തിന്നിട്ടുണ്ട്. ഇതേ തുടർന്നു പല തൊഴിലാളികളും ജോലിക്ക് വരാൻ മടിക്കുകയാണ്. തൊഴിലാളികളുടെ ജീവൻ രക്ഷാർത്ഥം പാരമ്പര്യമായി എസ്റ്റേറ്റിൽ ഉപയോഗിച്ചിരുന്ന തോക്കുകൾ കഴിഞ്ഞ നാലു വർഷമായി അധികൃതർ തടഞ്ഞു വച്ചിരിക്കുകയാണ്. തൊഴിലാളികൾ കടുത്ത ഭീഷണി നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് തോക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന് മനേജ്‌മെന്റ് ആവശ്യപ്പെട്ടു.
പുല്ലങ്കോട് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം കണ്ട കടുവയുടെ കാൽപ്പാട്
കടുവക്കുവേണ്ടി എഴുപതേക്കറിൽ സ്ഥാപിച്ച കൂട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |