കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 25 വർഷം മുമ്പ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചു. രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. അമിത വേഗതയിൽ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ശിക്ഷ വർദ്ധിപ്പിച്ചത്.
വിചാരണക്കോടതി രണ്ട് വർഷം തടവിന് വിധിച്ചത് കുറഞ്ഞ ശിക്ഷയായെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെതിരെ പ്രതിയും അപ്പീൽ നൽകിയിരുന്നു. ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച് 11ന് ഗുരുവായൂരിൽ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് പൂക്കിപ്പറമ്പിൽ അപകടത്തിൽപ്പെട്ടത്. ബസ് കാറിലിടിച്ച് മറിഞ്ഞ ശേഷം പൂർണമായും കത്തിയമർന്നു. ബസിലെ യാത്രക്കാരായ 44 പേരാണ് വെന്തു മരിച്ചത്. തിരൂർ സെഷൻസ് കോടതിയാണ് ഡ്രൈവറെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |