പൊന്നാനി: റമദാൻ മാസപ്പിറവി അറിയിക്കാൻ കതിന വെടി മുഴങ്ങിയിരുന്നൊരു കാലം പൊന്നാനിക്കുണ്ടായിരുന്നു. ഇവിടെ നിന്നുള്ള വെടിയൊച്ചയായിരുന്നു പുണ്യമാസത്തിന്റെ വരവറിയിച്ചുള്ള അടയാളം. ഇതു കേൾക്കാൻ നാടാകെ കാതു കൂർപ്പിച്ചിരുന്ന കാലം... വലിയ ജാറത്തിൽ നിന്നുള്ള കതിന വെടിമുഴക്കമായിരുന്നു മലബാറിൽ നോമ്പും പെരുന്നാളും ഉറപ്പിച്ചിരുന്നത്. 1960ന്റെ അവസാനം വരെ വലിയ ജാറത്തിൽ നിന്ന് മുടങ്ങാതെ കതിന വെടി മുഴങ്ങിയിരുന്നു.
സൈനുദ്ധീൻ മഖ്ദൂമിന്റെ കാലം മുതൽ മാസപ്പിറവി ഉറപ്പിക്കൽ മലബാറിലെ മുസ്ലിങ്ങളുടെ ആത്മീയ കേന്ദ്രമായ പൊന്നാനിയിൽ നിന്നായിരുന്നു.
മാസപ്പിറവി കാണാൻ സാധ്യതയുള്ള ദിവസം ജാറം അങ്കണത്തിലും തറവാട്ടിലും പള്ളിയിലും വിവിധ മഹല്ലുകളിലെ നാട്ടുകാരണവന്മാരെത്തും. നോമ്പും പെരുന്നാളും ഉറപ്പിച്ച ഉടനെ സന്ദേശവുമായി നാടുകളിലേക്ക് മടങ്ങും. പ്രതിനിധികൾ എത്താത്ത മഹല്ലുകളിലേക്ക് ജാറത്തിൽ നിന്ന് പ്രത്യേക ദൂതന്മാരെ അയച്ച് വിവരമറിയിക്കും.
അറുപതുകളുടെ അവസാനത്തോടെ കതിന വെടി പൊട്ടിക്കുന്നത് വലിയ ജാറത്തിൽ നിന്ന് വലിയ പള്ളി പരിസരത്തേക്ക് മാറ്റി. മൗനത്തുൽ ഇസ്ലാം സഭയുടെ പരിസരത്തു നിന്നും കുറച്ചു കാലം വെടി പൊട്ടിച്ചിരുന്നു. കതിനയിൽ വെടിനിറക്കാനും പൊട്ടിക്കാനും പ്രത്യേക ചുമതലക്കാരുണ്ടായിരുന്നു. ആദ്യകാലത്ത് കതിന വെടി പൊട്ടിക്കുന്നതിന്റെ ചുമതലക്കാരൻ ഉമ്പാർക്ക എന്നയാളായിരുന്നു. പിന്നീട് അറക്കൽ വളപ്പിലെ ഹംസ എന്നയാളും തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുഹമ്മദും ഇത് തുടർന്നു. എന്നാൽ പിന്നീട് വിവര സാങ്കേതിക വിദ്യയുടെ വികാസം കതിന വെടിമുഴക്കത്തെ അപ്രസക്തമാക്കി.
വെള്ളി ഉറുപ്പികയും വസ്ത്രവും സമ്മാനം
മാസപ്പിറവി കാണാൻ സാധ്യതയുള്ള ദിവസങ്ങളിൽ ചന്ദ്രന്റെ പിറവി കാണാൻ പൊന്നാനി കടപ്പുറത്ത് ആളുകളെ നിശ്ചയിക്കും. മാസപ്പിറവി കണ്ടവർ വലിയ ജാറത്തിലെത്തി വിവരമറിയിക്കും. പിറവി കണ്ടയാളുടെ വിശ്വാസ്യത പരിശോധിക്കും. ശേഷം സത്യം ചെയ്യിക്കും. മാസപ്പിറവി കണ്ടയാൾക്ക് വെള്ളി ഉറുപ്പികയും വസ്ത്രവും സമ്മാനമായി നൽകും. തുടർന്ന് ഏഴ് കതിന വെടികൾ പൊട്ടിക്കും. നടപടി ക്രമങ്ങളൊക്കെയും പൂർത്തിയാക്കി കതിന വെടി മുഴങ്ങുമ്പോൾ രാത്രി പത്തു മണിയോടടുക്കും. ഇതു കേൾക്കാൻ നാട് ഒന്നടങ്കം കാത് കൂർപ്പിച്ചു നിൽക്കുന്നുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |