പൊന്നാനി: പൊന്നാനിയെ ശ്വാന സൗഹൃദ നഗരസഭയാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങി. തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടി പൊതുജനം. ഏറെ കൊട്ടിഘോഷിച്ച് പൊന്നാനി നഗരസഭയിലെ ആരംഭിച്ച ശ്വാന സൗഹൃദ നഗരസഭ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. ജില്ലാ പഞ്ചായത്തിനു കീഴിൽ പൊന്നാനി നഗരസഭയിലാണ് തെരുവുനായ്ക്കളെ അതിന്റെ ആവാസവ്യവസ്ഥയിൽ ചെന്ന് നേരിട്ട് പിടികൂടി വന്ധീകരിക്കാനും വാക്സിനേഷൻ നൽകാനും പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലിലെ ഏഴംഗസംഘം പൊന്നാനിയിൽ എത്തുകയും നായ്ക്കളെ പിടികൂടുകയും ചെയ്തിരുന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിന് പകരം കുരുക്ക് ഉപയോഗിക്കാതെ കൈകൊണ്ട് പിടികൂടി വന്ധീകരണം നടത്തിയശേഷം തിരികെ വിട്ടയക്കുന്നതായിരുന്നു പദ്ധതി. രണ്ട് പ്രാവശ്യം നായ്ക്കളെ പിടികൂടിയുള്ള വന്ധീകരണ പരിപാടികൾ നടത്തിയെങ്കിലും തുടർച്ചയില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. തെരുവുനായ്ക്കളെ കിട്ടാനില്ലെന്ന വാദമുന്നയിച്ചാണ് പൊന്നാനിയിലെ പ്രവർത്തികൾ നിർത്തിയത് രണ്ട് വട്ടവും നിറുത്തിയത്. സംഘത്തിനുവേണ്ടി പൊന്നാനി ഈശ്വരമംഗലം മൃഗാശുപത്രിയോട് ചേർന്ന് സൗകര്യമൊരുക്കുകയും, താമസിക്കുന്നതിനും മറ്റുമായി നഗരസഭ വലിയൊരു തുക ചെലവഴിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ തെരുവുനായ്ക്കൾ തെരുവിലിറങ്ങി നാട്ടുകാരെ കടിച്ച് പരിക്കേൽപിക്കുകയാണ്.
പൊന്നാനിയിൽ തെരുവുനായ്ക്കളുടെ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് അധികൃതരുടെ വാദം ആണ് ഇപ്പോൾ പൊളിയുന്നത്. തെരുവുനായ അക്രമം ഭയന്ന് കുട്ടികളുൾപ്പെടെ പുറത്തിറങ്ങാൻ മടിക്കുകയാണ്. നേരത്തെ രാത്രികാലങ്ങളിൽ മാത്രമുണ്ടായിരുന്ന തെരുവ് നായ ശല്യം ഇപ്പോൾ പകൽ സമയങ്ങളിലുമുണ്ട്. ജനത്തിരക്കേറിയ ചമ്രവട്ടം ജംഗ്ഷനിലും പകൽ സമയങ്ങളിൽ തെരുവ് നായ്ക്കൾ വിലസുകയാണ്. നഗരസഭയിലെ പൊന്നാനി പള്ളപ്രം ദേശീയ പാത, ചന്തപ്പടി, നായരങ്ങാടി, ആനപ്പടി, തൃക്കാവ്, എം.എൽ.എ.റോഡ്, പുഴമ്പ്രം, ബിയ്യം ,കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പുലർച്ചെ അമ്പലങ്ങളിലും, പള്ളികളിലും പ്രാർത്ഥനക്കായി പോകുന്ന വിശ്വാസികൾക്കും, രാവിലെ മദ്രസയിൽ പോകുന്ന വിദ്യാർത്ഥികൾക്ക് നേരെയും പലപ്പോഴായി തെരുവുനായ്ക്കളുടെ ആക്രമമുണ്ടായി. പല തവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ കളിച്ചിരുന്ന ഒന്നര വയസുകാരനെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചു. 22 മുറിവുകളാണ് കുഞ്ഞു മേനിയിലുണ്ടായത്. മാസങ്ങൾക്ക് മുമ്പും തെരുവുനായ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തെരുവുനായ്ക്കൾക്ക് പുറമെ വീടുകളിൽ വളർത്തുന്ന നായ്ക്കളെ പ്രായമേറുമ്പോൾ തെരുവിലേക്കിറക്കി വിടുന്നതും വർദ്ധിച്ചിട്ടുണ്ട്. ഇത്തരം നായ്ക്കൾ തെരുവുനായ്ക്കളേക്കാൾ അപകടകാരികളാണെന്നാണ് മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥർ പറയുന്നത്. മുപ്പത് വർഷം മുമ്പ് നഗരസഭയും, ജേസീസും ചേർന്ന് പൊന്നാനിയെ പേ വിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തെരുവുനായ്ക്കൾ തെരുവുകൾ തോറും വിലസുകയാണ്. രണ്ട് വർഷം മുമ്പ് നടപ്പാക്കിയ ശ്വാന സൗഹൃദ നഗരസഭയെന്ന പദ്ധതിയും, തെരുവുനായ്ക്കളുടെ ആധിക്യം കാരണം പാളുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |