നെന്മാറ: തെക്കുകിഴക്കേ ആഫ്രിക്കയിലെ മലാവിയിൽ അർബുദരോഗ ചികിത്സയും ബോധവത്കരണ പ്രവർത്തനങ്ങളുമായി മലയാളി ഡോക്ടർ. നെന്മാറ അവൈറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ.റോഷ്നി ചങ്ങാലത്താണ് മലാവിയിൽ മെഡിസിൻസ് സാൻ ഫ്രണ്ട്‌ലൈൻ (എം.എസ്.എഫ്) പദ്ധതിയുടെ ഭാഗമായി സൗജന്യ സേവനം ചെയ്തത്.
ലോകത്ത് ഏറ്റവും കൂടുതൽ ഗർഭാശയ കാൻസറുള്ള രാജ്യങ്ങളിലൊന്നാണ് മലാവി. വിവിധ പദ്ധതികളിലൂടെ രോഗ നിർണയവും ചികിത്സയും തുടർ പ്രവർത്തനങ്ങളും നടത്തുന്നതിനായി പ്രവർത്തിക്കുന്ന എം.എസ്.എഫ് എന്ന സംഘടനയാണ് സൗജന്യ സേവനത്തിനായി ഇന്ത്യയിൽ നിന്ന് ഡോ.റോഷ്നിയെ തിരഞ്ഞെടുത്തത്.
സംഘടനയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലെത്തിയാണ് ആധുനിക പരിശോധനയും മരുന്നു വിതരണവും തുടർ ചികിത്സയുമുൾപ്പെടെ നൽകി വരുന്നത്. താഴ്ന്ന വരുമാനമുള്ള ഗ്രാമീണ മേഖലയിൽ മിക്കവർക്കും അർബുദവും എച്ച്.ഐ.വി.പോസീറ്റീവ് രോഗബാധയും കണ്ടുവരുന്ന പ്രദേശമാണ് മലാവി. മലാവിയിലെ രോഗബാധിത മേഖലകളിൽ സൗജന്യ സേവനത്തിനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്തത് ഡോ.റോഷ്നിയെ മാത്രമാണ്. ആറുമാസത്തെ സൗജന്യസേവനത്തിന് ശേഷം ഡോക്ടർ നാട്ടിലെത്തി.
അടുത്തടുത്തായി നടക്കുന്ന ഗർഭധാരണവും മോശം ലൈംഗികാരോഗ്യവും മൂലം മലാവിയിൽ മിക്കവരിലും രോഗബാധ കണ്ടുവരുന്നുണ്ട്. കൂലിത്തൊഴിലാളികൾ അധികമുള്ള ഗ്രാമീണ മേഖലയിലുൾപ്പെടെ മൊബൈൽ ക്ലിനിക്കുകൾ സജ്ജീകരിച്ചാണ് ചികിത്സ നൽകിയത്. ആരോഗ്യ രംഗത്ത് മികച്ച സേവനം പകർന്നു നൽകാൻ ഈ അവസരം വഴിയൊരുക്കി.
-ഡോ.റോഷ്നി ചങ്ങാലത്ത്, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, നെന്മാറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |