മണ്ണാർക്കാട്: വേനൽ കടുത്തതോടെ നാടെങ്ങും തീപിടിത്തം പതിവായി. അഗ്നിശമന നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും നാടിനാകെ ഭീഷണിയാണ്.
1000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തൃതിയോ 15 മീറ്ററിലധികം ഉയരമോ ഉള്ള എല്ലാ സ്ഥാപനങ്ങൾക്കും അഗ്നിശമന സുരക്ഷാ സംവിധാനം വേണം. എന്നാൽ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളിലും ഇത്തരം സംവിധാനമില്ല. ഉള്ളവയിൽ പലതും പ്രവർത്തന രഹിതമാണ്. ഇത്തരം സ്ഥാപനങ്ങളിൽ അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപനം മോടിപിടിപ്പിക്കുന്നവരാണ് അഗ്നിസുരക്ഷയിൽ അലംഭാവം കാണിക്കുന്നത്. ബിൽഡിംഗ് മോടികൂട്ടാൻ ഉപയോഗിക്കുന്ന എ.സി.പി വർക്കുകൾ പലതും തീ പടരുവാൻ സാദ്ധ്യത കൂടുതലുള്ളവയാണ്.
സുരക്ഷാ സന്നാഹമില്ലാതെ കെട്ടിടങ്ങളും സ്ഥാപനങ്ങളും
40 ദിവസം, 20 തീപിടിത്തം
താലൂക്കിൽ ജനുവരി ഒന്നുമുതൽ ഫെബ്രുവരി പത്തുവരെ ചെറുതും വലുതുമായി ഇരുപതിലേറെ തീപിടിത്തമുണ്ടായി.
കരുതൽ വേണം
ഒഴിഞ്ഞ പറമ്പുകളിൽ പുല്ലുണ്ടെങ്കിൽ ഫയർലൈനിന് സമാനമായി അഞ്ചടി വെട്ടിമാറ്റി വേണം തീയിടാൻ. വെടിക്കെട്ട് നടത്തുമ്പോൾ ഫയർ ലൈനിടണം. സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയരുത്. പാഴ് വസ്തുക്കളും മറ്റും ഇരുമ്പ് വീപ്പയിൽ കത്തിക്കുക. തീപിടിത്തം കണ്ടാലുടൻ അകലം പാലിച്ചും കാറ്റിന് അനുകൂലമായും നിൽക്കുക. അഗ്നിരക്ഷാസേനയെ വിവരമറിയിക്കുക.
അപകടം വീടുകളിലും
പഴയ വയറിംഗ്, ഫ്രിഡ്ജ്, എ.സി എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക. പ്ലഗ്ഗുകളിൽ ഓവർ ലോഡരുത്. ഗ്യാസ് സിലിണ്ടറിലെ പൈപ്പ് മാസത്തിലൊരിക്കൽ സോപ്പ് വെള്ളമൊഴിച്ച് പരിശോധിക്കുക. വാതക ചോർച്ച കണ്ടാൽ വാതിലും ജനലും തുറന്നിടുക. സ്വിച്ചുകൾ ഓണാക്കരുത്. മെയിൻ സ്വിച്ച് ഓഫാക്കുക.
വാഹനങ്ങളിൽ
അധിക വയറിംഗ് ഒഴിവാക്കുക. ഇൻസുലേഷൻ ഉറപ്പാക്കുക. സാനിറ്റൈസർ, പെട്രോൾ, സ്‌പ്രേ എന്നിവ കാറിൽ സൂക്ഷിക്കരുത്. കരിഞ്ഞ ഗന്ധമോ പുകയോ കണ്ടാലുടൻ പുറത്തിറങ്ങുക. ഒറ്റയ്ക്ക് തീയണക്കാൻ ശ്രമിക്കരുത്.
വീഴ്ച അരുത്
നൂറു കണക്കിനാളുകൾ നിരന്തരം വന്നുപോകുന്ന സ്കൂളുകൾ, ആശുപത്രികൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ,
ജുവലറികൾ തുടങ്ങി സ്ഥാപനങ്ങളിൽ വരെ അഗ്നിസുരക്ഷയിൽ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. വേനൽക്കാലത്ത് ഏറെ ജാഗ്രത പാലിക്കണം. തീപിടിത്തം അടക്കമുള്ള കാര്യങ്ങളെ മുൻകരുതലോടെ സമീപിക്കണം.
-എസ്.ആർ.നന്ദകൃഷ്ണനാഥ്, അഗ്നിരക്ഷാസേന മേധാവി, മണ്ണാർക്കാട്.
അടിയന്തിര ആവശ്യങ്ങൾക്ക് മണ്ണാർക്കാട് ഫയർ സ്റ്റേഷനുമായി ബന്ധപ്പെടേണ്ട നമ്പറുകൾ
101 (ടോൾഫ്രീ)
04924 230303.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |