നെന്മാറ: ജനവാസ മേഖലയിൽ പ്രവർത്തനം നിറുത്തിയ കരിങ്കൽ ക്വാറിയിൽ കക്കൂസ് മാലിന്യം നിർമ്മാർജ്ജന പ്ലാന്റ് സ്ഥാപിക്കാൻ നീക്കം. അയിലൂർ ചക്രായിലെ പഴയ കരിങ്കൽ ക്വാറിയും പരിസരവും കേന്ദ്രീകരിച്ചാണ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
ജില്ലാ ശുചിത്വ മിഷൻ ഇത് സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ കളക്ടറേറ്റിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേർന്നിരുന്നു. കുത്തനൂർ, അയിലൂർ, കാരാകുറുശി, തൃത്താല, പഞ്ചായത്തുകളിലാണ് പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ശുചിത്വ മിഷൻ മേധാവികളും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടി ആരംഭിച്ചു.
അയിലൂർ പഞ്ചായത്തിൽ ഭരണസമിതി ഇക്കാര്യം രഹസ്യമാക്കി വെച്ച് കഴിഞ്ഞ ദിവസമാണ് ബോർഡ് യോഗത്തിൽ കാര്യം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്ന് ജനവാസ മേഖലയിൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അനുമതിയും നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ താമസിക്കുന്ന വാർഡും ആയതിനാൽ മറ്റ് അംഗങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ജനവാസ മേഖലയ്ക്കും കുടിവെള്ള സ്രോതസുകൾക്കും സമീപമുള്ള പ്ലാന്റ് നിർമ്മാണത്തിൽ എതിർപ്പുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രതിപക്ഷത്തെ യു.ഡി.എഫ് അംഗങ്ങളായ എം.പത്മഗിരീശൻ, എസ്.വിനോദ്, സോബി ബെന്നി, കെ.എ.മുഹമ്മദ് കുട്ടി, മിസ്‌രിയ ഹാരിസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം വർഷങ്ങൾ മുമ്പ് വനം വകുപ്പ് വനമേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ്. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും നൽകിയിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |