29 ശതമാനം മഴക്കുറവാണ് ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നുമുതൽ ഇന്നലെ വരെ പാലക്കാട് ജില്ലയിൽ ലഭിച്ചത്. ഈ കാലയളവിൽ 636.8 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ പെയ്തത് 450.7 എം.എം മാത്രം.
പാലക്കാട്: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഒന്നാംവിള നെൽക്കൃഷി ജോലികൾ പുരോഗമിക്കുമ്പോഴും മഴക്കുറവ് കർഷകരെ ആശങ്കയിലാക്കുന്നു. തയ്യാറാക്കിയ ഞാറ്റടികൾ നട്ടുകഴിയാറായി. ചിറ്റൂർ മേഖലയിലെ ഏതാനും പാടശേഖരങ്ങളിൽ മാത്രമേ നടീൽ ബാക്കിയുള്ളൂ. 99 ശതമാനവും പൂർത്തിയായി. ഇടയ്ക്കിടെ പെയ്യുന്ന മഴയെ തുടർന്ന് നിലവിൽ പാടങ്ങളിൽ വെള്ളമുണ്ടെങ്കിലും മഴ കുറഞ്ഞാൽ കള പറിക്കലും വളം ഇടലും ഉൾപ്പെടെ പ്രതിസന്ധിയിലാകും. കേരളത്തിൽ കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഈ കാലയളവിൽ ശരാശരി മഴ ലഭിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഒന്നാം വിളയിൽ നട്ട നെൽച്ചെടികൾക്കും പൊടിവിത നടത്തിയ പാടങ്ങൾക്കും നിലവിൽ വെള്ളം അത്യാവശ്യമാണ്. താഴ്ന്ന പ്രദേശത്തെ പാടങ്ങളിൽ ആവശ്യത്തിന് വെള്ളമുണ്ട്. ഉയർന്ന പ്രദേശങ്ങളിലെ പാടങ്ങളിലാണ് കുറവ്. ജൂൺ ആദ്യം നടീലും വിതയുമെല്ലാം പൂർത്തിയാക്കേണ്ടിടത്ത് ഇത്തവണ വൈകി. വേനൽമഴ വൈകിയതും പിന്നീട് കൂടുതൽ പെയ്തതുമെല്ലാമാണ് പ്രതിസന്ധിയായത്.
മഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം
ഇപ്പോൾ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴ മാത്രമാണ് പെയ്യുന്നത്. മഴവെള്ളത്തിലും വെള്ളം പമ്പ് ചെയ്തുമൊക്കെയാണ് പകുതിയിലേറെ കർഷകരും ഇത്തവണ ഞാറ്റടി തയ്യാറാക്കിയത്. നടീൽ പൂർത്തിയാകുമ്പോൾ മഴ പെയ്യുന്നത് നല്ലതാണ്. സെപ്തംബർവരെ വെള്ളം കിട്ടിയാലേ ഒന്നാംവിളയ്ക്ക് ഗുണമുള്ളൂ. മാത്രമല്ല, കനാൽ വെള്ളത്തെ ആശ്രയിച്ചുള്ള രണ്ടാംവിളയും മഴയെ ആശ്രയിച്ചിരിക്കും.
മഴക്കുറവ് ജില്ല തിരിച്ച് (ശതമാനത്തിൽ)
തിരുവനന്തപുരം -14
കൊല്ലം -24
പത്തനംതിട്ട -20
ആലപ്പുഴ -29
കോട്ടയം -14
ഇടുക്കി -45
എറണാകുളം -38
തൃശൂർ -28
പാലക്കാട് -29
മലപ്പുറം -25
കോഴിക്കോട് -25
വയനാട് -42
കണ്ണൂർ -7
കാസർകോട് -22
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |