പാലക്കാട്: കാലവർഷം പരമാവധി പ്രയോജനപ്പെടുത്തി ഈ വർഷത്തെ ഒന്നാം വിള കൃഷി ഇറക്കാൻ നെൽക്കർഷകർക്ക് കൃഷി വകുപ്പിന്റെ നിർദേശം. പാലക്കാട് ജില്ലയിൽ ഒന്നാം വിള നെൽകൃഷി ഇറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൃഷി വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമായും കാലവർഷത്തെ ആശ്രയിച്ചാണ് ജില്ലയിൽ ഒന്നാം വിള കൃഷി ഇറക്കുന്നത്. ഒന്നാം വിളയ്ക്ക് ഓലക്കരിച്ചിൽ (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) വ്യാപകമായതിനാൽ വിത്തിൽ തന്നെ സ്യൂഡോമോണസ് നൽകേണ്ടതുണ്ട്. ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന തോതിലാണ് പരിചരണം നൽകേണ്ടത്. പറിച്ചു നടുന്നതിന് മുമ്പ് ഞാറ് സ്യൂഡോമോണസ് ലായനിയിൽ മുക്കി നടുന്നതും നട്ട് ഒരു മാസം കഴിയുമ്പോൾ സ്യൂഡോമോണസ് സ്‌പ്രേ ചെയ്തുകൊടുക്കുന്നതും ഓലക്കരിച്ചൽ രോഗത്തെ പ്രതിരോധിക്കുവാൻ സഹായിക്കും. ഓലച്ചുരുട്ടിപുഴു, തണ്ടുതുരപ്പൻ എന്നിവയ്ക്ക് ട്രൈക്കോ കാർഡ് ഉപയോഗിക്കാവുന്നതാണ്. ശാസ്ത്രീയമായ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണം ചുണ്ണാമ്പും രാസവളങ്ങളും ഉപയോഗിക്കേണ്ടത്.
നെൽ കൃഷി ചെയ്ത കർഷകർ സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാവണം. നെൽകൃഷിക്ക് സംസ്ഥാന സർക്കാരിന്റെ നെൽ കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉൽപ്പാദന ഉപാധികൾ, തരിശുനില കൃഷി, എൻ.എഫ്.എസ്.എം പദ്ധതിയിൽ ഉൾപ്പെടുത്തി വിത്ത്, കളകീടനാശിനികൾ, പമ്പ് സെറ്റ്, ത്രിതല പഞ്ചായത്ത് മുഖേന വിത്ത്, സ്ഥിരം കൃഷി സഹായം തുടങ്ങിയവയും കൂടാതെ ഉൽപ്പാദന ബോണസും സബ്ലിഡി മാനദണ്ഡങ്ങൾക്ക് അനുസൃതമായി നൽകി വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതാതു കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്നും കൃഷി വകുപ്പ് അധികൃതർ യോഗത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |