പാലക്കാട്
ഇന്ന് ഓറഞ്ച് അലേർട്ട്
26ന് റെഡ് അലേർട്ട്
27,28 തിയ്യതികളിൽ യെല്ലോ അലേർട്ട്
മണിക്കൂറിൽ 40 -50 കിലോമീറ്റർ വേഗതയിൽ കാറ്റുവീശും.
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കണം.
പുഴയോരങ്ങളിലും മറ്റും താമസിക്കുന്നവർ ജാഗ്രതപാലിക്കണം
ജലസ്രോതസുകളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്
പാലക്കാട്: സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവർഷത്തിന് പിന്നാലെ ജില്ലയിൽ പലയിടത്തായി കനത്ത നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. പതിനാറ് വർഷത്തിനു ശേഷമാണ് മൺസൂൺ സംസ്ഥാനത്ത് ഇത്ര നേരത്തെ എത്തുന്നത്. അടുത്ത 24 മണിക്കൂറിൽ പാലക്കാട് ഉൾപ്പെടെ 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
അട്ടപ്പാടിയിൽ റോഡിൽ മുളംകൂട്ടം വീണ് ഗതാഗതം തടസപ്പെട്ടു. കവുണ്ടിക്കൽ മേഖലയിലാണ് സംഭവം. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അതിശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടി കാരറയിൽ വീടിന് മുകളിൽ കവുങ്ങ് വീണു. വലിയത്താഴത്ത് സണ്ണിയുടെ വീടാണ് തകർന്നത്. വീട്ടുകാർ പുറത്തായിരുന്നതുകൊണ്ട് ആളപായമില്ല.
വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു, വൃദ്ധദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കഞ്ചേരി കളവപ്പാടം കേശവന്റെ വീടാണ് ഇന്നലെ പുലർച്ചെ ഒന്നിന് തകർന്നത്. അപകട സമയത്ത് കേശവനും ഭാര്യ മീനാക്ഷിയും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കിഴക്കഞ്ചേരി നൈനാങ്കാട് കാക്കശ്ശേരി കോളനിയിൽ മരം കട പുഴകി വീണ് ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു. കാടകനാലിന്റെ സമീപത്ത് നിൽക്കുന്ന മരം കടപുഴകി സമീപത്തെ ദേവി ക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ആസ്പറ്റോസ് ഇട്ട മേൽക്കൂര ഭാഗീഗമായി തകർന്നു.
ദേശീയപാത ഇടിഞ്ഞ് താഴ്ന്നു
ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. ആലത്തൂർ സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. വാഹനങ്ങൾ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. കൾവേർട്ട് നിർമ്മാണം നടക്കുന്ന റോഡാണ് താഴ്ന്നത്. പാതയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |