നെന്മാറ: നെൽപ്പാടങ്ങളിൽ ഓലകരിച്ചിൽ വ്യാപകമായ നെന്മാറ, അയിലൂർ, എലവഞ്ചേരി മേഖലകളിൽ കർഷകർ നടത്തുന്ന പ്രതിരോധ പ്രവർത്തനം ഫലം കാണുന്നില്ല. അയിലൂർ കയ്പഞ്ചേരി മേഖലയിലെ പാടങ്ങളിൽ രണ്ടു തവണ മരുന്നുതളിച്ചു നോക്കിയെങ്കിലും രോഗം വ്യാപിക്കുന്നുവെന്നാണ് പരാതി. രണ്ട് മാസം പ്രായമായ നെൽച്ചെടികളിലെ വലുപ്പം കൂടിയ ഓലകൾ കരിഞ്ഞു പോകുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. പാടങ്ങളിലെ വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ കിഴികെട്ടി ഇട്ടിട്ടും കീടനാശിനി പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. മുൻകാലങ്ങളിൽ മരുന്നു തളിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ഓലകൾ വരാറുണ്ടായിരുന്നു. പ്രതിരോധ പ്രവർത്തനം കർഷകർക്കു വലിയ ബാധ്യതയാകുകയാണ്. കാലാവസ്ഥയിലെ മാറ്റവും പതിവിൽ കൂടുതൽ മഴ പെയ്തതുമാണു രോഗം കൂടുതൽ വ്യാപിക്കാൻ ഇടയാക്കിയതെന്നു വിദഗ്ധർ വിലയിരുത്തുന്നു. നെന്മാറ കൃഷിഭവൻ പരിധിയിലെ കൽമുക്ക്, കൈപ്പഞ്ചേരി, അയിലൂർ കൃഷിഭവൻ പരിധിയിൽ തിരുവഴിയാട് പുഴപ്പാലം ഭാഗങ്ങളിലാണ് വ്യാപകമായി ഓലകരിച്ചിൽ ബാധിച്ചിട്ടുള്ളത്. ഓല കരച്ചിലിന് പ്രതിവിധിയായി ഒരേക്കറിന് മരുന്ന് തളിക്കാൻ 2200 രൂപയിലെ ചിലവ് വരുന്നുണ്ടെന്ന് കർഷകനായ മുരളീധരൻ പറഞ്ഞു. മുൻവർഷങ്ങളിൽ മരുന്നു തളിച്ചാൽ രണ്ടാഴ്ച കഴിയുമ്പോൾ രോഗം മാറി പുതിയ ഓലകൾ വരാറുള്ളതാണ്. ഈ വർഷം കാലാവസ്ഥയിലെ മാറ്റം മൂലം അമിത മഴയാണ് രോഗം കൂടുതൽ പടരാൻ ഇടയാക്കിയതെന്ന് കാർഷിക വിദഗ്ധർ പറയുന്നു. മഴ വെള്ളത്തിൽ കൂടെ ലഭിക്കുന്ന നൈട്രജനും യൂറിയയിലൂടെ നൽകിയ നൈട്രജനും അമിതമായി സസ്യങ്ങളിൽ പ്രതിപ്രവർത്തനം നടത്തിയതാണ് രോഗ കാരണമെന്ന് പറയുന്നു. ചെടികളുടെ വളർച്ച മുരടിച്ചതോടെ ഉൽപാദനത്തിലും കുറവ് വരാനിടയുണ്ടെന്ന് ആശങ്കയിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |