5 ഏക്കറിലധികം സ്ഥലം മുഴുവൻ മാലിന്യക്കൂമ്പാരം
മുതലമട: പഞ്ചായത്തിലെ പ്രധാന അണക്കെട്ടായ മീങ്കര ഡാം പരിസരം മാലിന്യമയം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പഞ്ചായത്തിലെ മാത്രമല്ല സമീപ പഞ്ചായത്തുകളിലെയും മാലിന്യം വൻതോതിൽ തള്ളുന്നുണ്ട്. മീങ്കര മെയിൻ കനാലിനു സമീപത്തെ 5 ഏക്കറിലധികം വരുന്ന സ്ഥലത്താണ് പ്ലാസ്റ്റിക്ക് മുതൽ ആശുപത്രി മാലിന്യം വരെ തള്ളിയത്. രാത്രിയിലാണ് ഇവിടെ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യ മാഫിയകൾ സമീപ പഞ്ചായത്തുകളിലെയും അന്യ ജില്ലകളിലെയും മാലിന്യങ്ങൾ ശേഖരിച്ച് ഇവിടെ നിക്ഷേപിക്കുകയാണെന്നാണ ് വിവരം.
ഡാം പരിസരത്ത് മേയുന്ന കന്നുകാലികൾ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കഴിക്കുന്നതിനാൽ അവയ്ക്ക് അസുഖം പതിവായി. കഴിഞ്ഞദിവസം നാവിളാംത്തോട്ടിലെ ക്ഷീര കർഷകന്റെ പശു പ്ലാസ്റ്റിക് തൊണ്ടയിൽ കുരുങ്ങി ചത്തു. പഴകിയ മാലിന്യം തിന്ന് സമീപവാസികളുടെ കന്നുകാലികൾക്ക് രോഗബാധയും ഏറുന്നുണ്ട്. മാലിന്യങ്ങൾ തിന്നാൻ കൂട്ടത്തോടെ തെരുവ് നായകൾ എത്തുന്നതും പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു.
ഗ്രാമപഞ്ചായത്തിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ അധികൃതർ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വർഷങ്ങളായി ഡാമിന്റെ പരിസരത്ത് വിവിധതരം മാലിന്യങ്ങൾ തള്ളുന്നുണ്ട്. ജൈവ അജൈവ മാലിന്യങ്ങൾ മൂലവും കൂട്ടിയിട്ട മണൽ ശേഖരത്തിലെ പൊടിക്കാറ്റും ഡാമിന്റെ വൃഷ്ടിപ്രദേശം മലിനമാക്കി. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് തുടങ്ങിയവയ്ക്ക് പരാതി നൽകും.
ശരവണൻ നാവിളാംതോട്, മുതലമട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |