നെന്മാറ: നെല്ലിയാമ്പതിയിലെ കൈകാട്ടിയിൽ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് അനുവദിച്ച സ്ഥലത്ത് സ്ഥാപിക്കുന്ന സ്വകാര്യ മൊബൈൽ സിഗ്നൽ ടവറിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഒറ്റപ്പെട്ട മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ബി.എസ്.എൻ.എല്ലിന്റെ സേവനം മാത്രമാണ് ലഭിച്ചിരുന്നത്.
മൊബൈൽ സിഗ്നലുകൾ എല്ലായിടത്തും ലഭിക്കാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് വിഘാതമായിരുന്നു. സർക്കാർ ഓഫീസുകൾ, പൊലീസ്, വനം, ഫീൽഡ് ജീവനക്കാർ, ബാങ്ക്, വിവിധ എസ്റ്റേറ്റ് ഓഫീസുകൾ, സ്‌കൂളുകൾ, വിനോദസഞ്ചാരികൾ എന്നിവർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പ്രദേശവാസികൾക്ക് ആവശ്യത്തിന് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കാത്തത് മുതൽ അപകടത്തിൽപ്പെടുന്നവർക്ക് പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെ ബന്ധപ്പെടുന്നതിന് പോലും തടസമുണ്ടായിരുന്നു.
വിവിധ വകുപ്പുകളുടെ ഫീൽഡ് ജീവനക്കാർക്കും മൊബൈൽ സിഗ്നലുകൾ ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും അപകടങ്ങളും പുറമെ അറിയിക്കാനും സഹായം ലഭ്യമാക്കാനും മൊബൈൽ സിഗ്നൽ റേഞ്ച് കുറവ് നെല്ലിയാമ്പതിയിൽ പ്രശ്നമായിരുന്നു. ബി.എസ്.എൻ.എല്ലിന്റെ ശേഷി കുറവും ശേഷി കൂടിയ പുതിയ ടവറുകൾ സ്ഥാപിക്കുന്നതിന് മറ്റു സ്വകാര്യ കമ്പനികൾക്ക് ഭൂമി ലഭ്യമല്ലാത്തതുമാണ് ഏറെക്കാലം നെല്ലിയാമ്പതിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാതിരുന്നതിന് കാരണം.
കളക്ടറും കെ. ബാബു എം.എൽ.എയും ഇടപെട്ട് സ്വകാര്യ മൊബൈൽ കമ്പനിക്ക് ടവറും അനുബന്ധ യന്ത്രസാമഗ്രികളും സ്ഥാപിക്കാൻ അനുമതി നൽകുകയായിരുന്നു. രമ്യ ഹരിദാസ് എം.പി നെല്ലിയാമ്പതിയിൽ മൊബൈൽ സിഗ്നൽ എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കാനുള്ള നടപടി വേണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ വരുന്നതോടെ നെല്ലിയാമ്പതിയുടെ മൊബൈൽ, ഇന്റർനെറ്റ് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് സ്വകാര്യ മൊബൈൽ അധികൃതർ പറഞ്ഞു.
കൂടുതൽ സിഗ്നൽ റേഞ്ച് ലഭിക്കുന്ന സ്വകാര്യകമ്പനി മുഴുവൻ ഉപഭോക്താക്കളെയും കൊണ്ടുപോകും. ഓൺലൈൻ വിദ്യാഭ്യാസത്തിന് നേരെയും വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യങ്ങൾക്കും നേരെ ബി.എസ്.എൻ.എൽ മേധാവികൾ കണ്ണടച്ചിരുന്നതാണ് പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിന് നെല്ലിയാമ്പതിയിൽനിന്ന് കൂട്ടത്തോടെ ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടയാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |