രാത്രി ഗ്രാമീണമേഖലയിലേക്ക് ബസില്ല
പാലക്കാട്: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്ന് ജനജീവിതം സാധാരണ നിലയിലേക്ക് നടന്നടുക്കുമ്പോഴും ജില്ലയിൽ ബസ്, ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായിട്ടില്ല. രാത്രി എട്ടുമണി കഴിഞ്ഞാൽ നഗരത്തിൽ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് ബസ് സർവിസില്ലെന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അനുദിനമുള്ള ഇന്ധന വില വർദ്ധനയിൽ പൊറുതിമുട്ടിയ ഇടത്തര - സാധാരണ വിഭാഗങ്ങൾ യാത്രയ്ക്കായി ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിൻ, ബസ് സർവിസുകൾ മുഴുവനും പുനസ്ഥാപിക്കാത്തത് യാത്രാ ക്ലേശം രൂക്ഷമാക്കുന്നുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ പാലക്കാട്ട് നിന്ന് ഒരു മെമു സർവീസ് പോലും തുടങ്ങിയിട്ടല്ല. പാലക്കാട്-ഏറണാകുളം, ഷൊർണൂർ-കോയമ്പത്തൂർ, പാലക്കാട് ടൗൺ-ഈറോഡ് എന്നിവയാണ് ജില്ലയിലെ പ്രധാന മെമ്മു സർവീസുകൾ. വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവിസുകൾ ഉടൻ തുടങ്ങണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
സീസൺ ടിക്കറ്റ് തീരുമാനം ഇന്ന്
വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രക്കാർക്കും ഏറെ സൗകര്യപ്രദമായിരുന്നു സീസൺ ടിക്കറ്റ്. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ തുറന്നിട്ടും സീസൺ ടിക്കറ്റ് പുനാരംഭിക്കാത്തതിനാൽ നിത്യേനയുള്ള യാത്രക്ക് വലിയ തുക നീക്കിവെക്കേണ്ട സാഹചര്യമാണുള്ളതെന്ന് യാത്രക്കാർ പറയുന്നു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന സാധാരണക്കാർക്ക് നിലവിലെ നിരക്ക് താങ്ങാൻ കഴിയാത്തതാണ്. യാത്രാനിരക്കിനോടൊപ്പം റിസർവേഷൻ, സർവീസ് ചാർജ് എന്നിവ നൽകുന്നതോടെ ഹ്രസ്വ ദൂര യാത്രയ്ക്കുപോലും ഉയർന്ന തുക നൽകണം. നവംബർ ഒന്നുമുതൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാമെന്നാണ് ഇപ്പോഴത്തെ ഏക ആശ്വാസം. ജില്ലയിൽ 92 ശതമാനം പേരും ഒന്നാം ഡോസ് കൊവിഡ് വാക്സിൻ പൂർത്തിയാക്കിയവരാണ്. വാക്സിൻ സ്വീകരിച്ചവർക്കെങ്കിലും സീസൺ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കണം
സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കിയതിനെ തുടർന്നാണ് അന്തർസംസ്ഥാന ബസ് സർവീസുകൾ പൂർണമായും നിറുത്തിവെച്ചത്. പാലക്കാട്- കോയമ്പത്തൂർ റൂട്ടിലെ യാത്രക്കരാണ് അന്ടർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കാത്തതിൽ കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കോയമ്പത്തൂരിലെയും അതിർത്തി പ്രദേശങ്ങളിലെയും വ്യാപാര - കച്ചവടസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യാവാസയിക നഗരമായ കോയമ്പത്തൂരിലേക്ക് നിരവധി പേരാണ് ഇവിടെനിന്ന് ജോലിക്ക് പോയി തിരികെ വരുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ബസ് ഗതാഗതം പുനഃസ്ഥാപിക്കാത്തത് ഇവരുടെ യാത്ര ദുരിതത്തിലാക്കുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലേയും ബസുകൾ അതിർത്തിവരെ സർവീസ് നടത്തുണ്ട്. ഇവിടെ നിന്ന് മാറി കയറിയാണ് ജോലിക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സി. മൂന്ന് ബോണ്ട് സർവീസുകൾ നടത്തുണ്ടെങ്കിലും അവ എല്ലാ ജോലിക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയാറില്ല. കേരള സർക്കാർ സർവീസ് നടത്താൻ തയാറാണെങ്കിലും തമിഴ്നാട് സർക്കാറിൻെറ അനുമതിയില്ലാത്തതാണ് തടസത്തിന് കാരണം. തമിഴ്നാട്ടിൽ സ്റ്റോപ്പില്ലാതെ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബംഗളൂരുവിൽനിന്ന് പാലക്കാട്ടേക്കും തിരികെയും സർവിസ് നടത്തുന്നുണ്ട്. അത്യാവശ്യ സമയങ്ങളിൽ കേരള ട്രാൻസ്പോർട്ട് കോർപ്പേറഷനും ബംഗളൂരു സർവിസ് നടത്തുണുണ്ട്.
21 സർവീസുകൾ
ലോക്ഡൗണിന് മുമ്പുവരെ പാലക്കാട് ഡിപ്പോയിൽനിന്ന് മാത്രം 21 അന്തർ സംസ്ഥാന സർവീസാണ് ഉണ്ടായിരുന്നത്. ഇത്രയും സർവീസുകൾ തമിഴ്നാട് സർക്കാറും കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് നടത്തിയിരുന്നു. പ്രതിദിനം ശരാശരി 20,000 രൂപയാണ് ഒരുബസിൽ നിന്ന് മാത്രം കെ.എസ്.ആർ.ടി.സിക്ക് വരുമാനമായി ലഭിച്ചിരുന്നത്. ഇതിന് പുറമെ മറ്റ് ഡിപ്പോകളിൽനിന്ന് കോയമ്പത്തൂർ വഴി ദീർഘദൂര സർവീസുകളും നടത്തിയിരുന്നു. അടുത്ത മാസത്തോടെ സർവിസുകൾ പുനാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |