നെന്മാറ: വിദ്യാർത്ഥികളുടെ തിരിച്ചറിയൽ കാർഡ് സ്‌കാൻ ചെയ്താൽ ഇനി ഹാജറും രേഖപ്പെടുത്താം. നെന്മാറ ജി.എൽ.പി സ്‌കൂളിലാണ് പുതിയ സംവിധാനം. ജില്ലയിൽ ആദ്യമായാണ് ഒരു സർക്കാർ സ്‌കൂളിൽ റേഡിയോ ഫ്രീക്വൻസി സംവിധാനത്തിലുള്ള തിരിച്ചറിയൽ കാർഡ് നൽകിയത്.
ഇതുവഴി സ്‌കൂളിലെത്തിയാൽ വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താൻ കഴിയും. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ആ സമയവും രേഖപ്പെടുത്തും. ഈ വിവരങ്ങൾ രക്ഷിതാക്കളുടെ മൊബൈൽ ഫോൺ നമ്പറിലേക്ക് സന്ദേശമായും എത്തും. ഹാജർ വിവരങ്ങൾ അദ്ധ്യാപകർക്കും ലഭ്യമാകും. സ്‌കൂളിലെ 376 വിദ്യാർത്ഥികൾക്കും സ്മാർട്ട് തിരിച്ചറിയൽ കാർഡ് നൽകി.
ചെന്നൈയിൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ പ്രവർത്തിക്കുന്ന എൻജിനിയറിംഗ് അസിസ്റ്റന്റ് എലവഞ്ചേരി കൊട്ടയങ്കാട് സ്വദേശി പി. സനലിന്റെയും ഭാര്യ ധന്യയുടെയും മകൾ നിളയുടെ ഒന്നാംപിറന്നാളിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് തിരിച്ചറിയൽ കാർഡ് നൽകിയത്. സ്‌കൂളിലേക്ക് നിരീക്ഷണ കാമറയും അഗ്നിരക്ഷാ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എട്ട് നിരീക്ഷണ കാമറകളും സ്‌കൂളിൽ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |