പാലക്കാട്: വാളയാർ- കോയമ്പത്തൂർ മേഖലയിലെ റെയിൽ പാതയിൽ ഈ വർഷം ഇതുവരെ ട്രെയിൻ തട്ടി ചരിഞ്ഞത് നാല് കാട്ടാനകൾ. കഴിഞ്ഞ വെള്ളിയാഴ്‌ച കോയമ്പത്തൂർ നവക്കരയിൽ രണ്ട് കുട്ടിയാനകളും ഒരു പിടിയാനയും ട്രെയിനിടിച്ച് ചരിഞ്ഞതാണ് ഏറ്റവും അവസാനത്തെ സംഭവം. കഞ്ചിക്കോട് വനമേഖലയിൽ കഴിഞ്ഞ ആറുമാസമായി നിലയുറപ്പിച്ച 16 അംഗ കാട്ടാനക്കൂട്ടത്തിലെ മൂന്ന് ആനകളാണ് കൊല്ലപ്പെട്ടത്. വാളയാർ- കോയമ്പത്തൂർ റെയിൽപാതയിൽ കൊട്ടേക്കാട് മുതൽ വാളയാർ നവക്കരവരെയുള്ള 26 കിലോ മീറ്ററാണ് അപകടമേഖല.
ഇതിൽ വാളയാർ വനത്തിലൂടെ കടന്നുപോകുന്ന എ, ബി ട്രാക്കുകളിലാണ് അപകടം കൂടുതൽ സംഭവിക്കുന്നത്. രണ്ടുവർഷത്തിനിടെ ആറ് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. വനമേഖലയിലൂടെ കടന്നുപോകുന്ന പാളത്തിൽ ട്രെയിൻ വേഗം കുറയ്‌ക്കണമെന്നും റെയിൽ ഫെൻസിംഗ് സ്ഥാപിക്കണമെന്നുമുള്ള ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. വന്യമൃഗശല്യമുള്ള കഞ്ചിക്കോട്, വാളയാർ വനമേഖലയിൽ സ്ഥിരമായി നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിലവിൽ മദപ്പാടുള്ളതും പ്രശ്നക്കാരുമായ ആനകളെ നിരീക്ഷിക്കാൻ മാത്രമാണ് വനംവകുപ്പിന് ഡ്രോൺ സംവിധാനം ഉള്ളത്.
13 വർഷത്തിനെ ചരിഞ്ഞത് 23 ആന
13 വർഷത്തിനിടെ 23 ആനകളാണ് കഞ്ചിക്കോട് മുതൽ അതിർത്തി മേഖലയായ മധുക്കരവരെയുള്ള ഭാഗങ്ങളിൽ ട്രെയിൻ ഇടിച്ച് ചരിഞ്ഞത്. പ്രൊജക്ട് എലിഫന്റ് പദ്ധതി മേഖലയായി തിരഞ്ഞെടുത്ത കഞ്ചിക്കോട്- നവക്കര ഭാഗത്ത് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത് രാത്രിയാണ്. ഇവിടെ ട്രെയിൻ 45 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. കാട്ടാനയ്‌ക്കു പുറമെ മറ്റ് മൃഗങ്ങൾ ട്രെയിൻ തട്ടി ചാകുന്നതും പതിവാണ്. കഴിഞ്ഞവർഷം പശുക്കൾ, കാട്ടുപന്നി എന്നിങ്ങനെ മുപ്പതിലേറെ മൃഗങ്ങൾ ട്രെയിൻതട്ടി ചത്തിരുന്നു. ഇത്തരം വേളകളിൽ ട്രെയിൻ പാളംതെറ്റാതെ രക്ഷപ്പെടുന്നതിനാൽ വൻ ദുരന്തമാണ് ഒഴുവാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |