മണ്ണാർക്കാട്: നിയന്ത്രണങ്ങൾ ഇല്ലാതായിട്ടും ഓൺലൈനായി നഗരസഭാ കൗൺസിൽ യോഗം ചേർന്നതിൽ
സി.പി.എം കൗൺസിലർമാർ നഗരസഭക്കകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭയിൽ കുടുംബശ്രീ വ്യവസായ കേന്ദ്രം നിർമ്മിക്കുന്നതിലുൾപ്പെടെ വൻ അഴിമതിയാണ് നടക്കുന്നതെന്നും ചെയർമാന്റെ ഏകാധിപത്യത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചനയായാണ് കാര്യാലയത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചതെന്നും സി.പി.എം കൗൺസിലർമാർ പറഞ്ഞു.
50 ലക്ഷം രൂപയുടെ കെട്ടിടം നിർമ്മിക്കുന്ന ഏജൻസി തന്നെയാണ് അതിന്റെ ടെൻഡർ നടപടികളും ചെയ്യുന്നത്. കെട്ടിടം നിർമ്മിക്കുന്നതിൽ കരാറുകാരും നഗരസഭാ ചെയർമാനും ഫിഫ്റ്റി ഫിഫ്റ്റി എന്ന തോതിൽ വലിയ അഴിമതിയാണ് നടത്തുന്നതെന്ന ആക്ഷേപം ശക്തമാണെന്നും കൗൺസിലർ ടി.ആർ. സെബാസ്റ്റ്യൻ പറഞ്ഞു. എൻജിനിയറിംഗ് വിംഗിന്റെ സാങ്കേതിക സഹായത്തോടെ നടത്തേണ്ട കോടികണക്കിന് രൂപയുടെ വർക്കുകളാണ് സർക്കാർ ഏജൻസിയുടെ മറവിൽ
കൊള്ളയടിക്കപ്പെടുന്നത്. കൗൺസിൽ യോഗം ഓഫ് ലൈനിൽ ചേർന്നാൽ ഉണ്ടായേക്കാവുന്ന കൗൺസിലർമാരുടെ ചോദ്യങ്ങളിൽ നിന്ന് തടിയൂരാനാണ് ഓൺലൈൻ യോഗം വിളിച്ചതെന്നും നികുതി പണം കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
കൗൺസിൽ യോഗ തീരുമാനത്തിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. പ്രതിപക്ഷ നേതാവ്
ടി.ആർ. സെബാസ്റ്റ്യൻ, പാർട്ടി ലീഡർ സി.പി പുഷ്പാനന്ദ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. വത്സലകുമാരി, കൗൺസിലർമാരായ റെജിന, കദീജ അസീസ്, ഖയറുന്നീസ, സിന്ധു, സൗദാമിനി, കെ. ഹസീന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
അതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ചെയർമാൻ സി. മുഹമ്മദബഷീർ പറഞ്ഞു. നഗരസഭ നടപ്പാക്കുന്ന വികസന പദ്ധതികൾ കാണുമ്പോഴുള്ള കണ്ണുകടിയാണ് സി.പി.എം കൗൺസിലർമാർക്കെന്നും ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |