ഒറ്റപ്പാലം: റോഡരികുകളിൽ ഇനി മാലിന്യങ്ങൾ കൊണ്ട് നിറയില്ല. ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാനും സംവിധാനമായി. നഗരസഭ ബസ് സ്റ്റാൻഡിന് പുറകിലെ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റാണ് പ്രവർത്തനം തുടങ്ങിയത്. രാവിലെ മുതൽ ഉച്ചവരെയാണ് യൂണിറ്റിന്റെ പ്രവർത്തനം. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവ മാലിന്യങ്ങൾ ഇനി മുതൽ ഇവിടെ സംസ്‌കരിക്കാം. മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് പരിചയ സമ്പന്നരായ രണ്ട് ജീവനക്കാരെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. രാസപ്രക്രിയകൾ ഉപയോഗിച്ച് ജൈവമാലിന്യങ്ങളെ സംസ്കരിക്കുന്നതാണ് കമ്പോസ്റ്റ് യൂണിറ്റിൽ നടക്കുന്ന പ്രവൃത്തി.
വ്യാപാര സ്ഥാപനങ്ങളിലെ ജൈവ മാലിന്യങ്ങൾ നഗരസഭ സ്വീകരിച്ചിരുന്നില്ല. പകരം പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ മാത്രമാണ് സ്വീകരിച്ചിരുന്നത്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നതിനാൽ ചെറിയ വ്യാപാരസ്ഥാപനങ്ങൾക്ക് അതിന് സൗകര്യമില്ലാത്തത് വ്യാപാരികളെ കുഴക്കിയിരുന്നു. അടഞ്ഞുകിടന്നിരുന്ന യൂണിറ്റുകൾ പ്രവർത്തനം തുടങ്ങുന്നത് നഗരത്തിൽ വ്യാപാരികളുടേതുൾപ്പടെ എല്ലാ ജൈവമാലിന്യങ്ങളും സംസ്കരിക്കാൻ സഹായകമാകുമെന്ന് കണ്ടാണ് നഗരസഭ ഇടപെട്ട് യൂണിറ്റ് തുറന്ന് നൽകിയത്. നാല് ബിന്നുകളുള്ള യൂണിറ്റാണ് ബസ് സ്റ്റാൻഡിന് പിറകിലുള്ളത്. മുണ്ടൂർ ഐ.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആറ് ലക്ഷം രൂപ ചെലവിലായിരുന്നു 2019 ൽ യൂണിറ്റ് നിർമ്മിച്ചത്.ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചതോടെ വ്യാപാരികൾക്ക് ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ നഗരത്തിൽ തന്നെ സംവിധാനമൊരുങ്ങിയിരിക്കുകയാണ്. പ്രവർത്തിക്കാതെ കിടക്കുന്ന യൂണിറ്റുകൾ തുറന്ന് പ്രവർത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.
ഫോട്ടോ കബോസ്റ്റ്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തനം ആരംഭിച്ച ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |