നെന്മാറ: യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായിപോയ നെന്മാറ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികൾ നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തി. ഇന്ത്യാ ഗവൺമെന്റിന്റെ ഓപ്പറേഷൻ ഗംഗ പദ്ധതിയുടെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് ഡൽഹി വഴി ഇവർ നാട്ടിലെത്തിയത്. മൂന്നുപേരും യുക്രെയിനിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വ്യത്യസ്ത വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ്.
കൽമുക്ക് ശിവപ്രസാദ്- കനകലത ദമ്പതികളുടെ മകൾ അശ്വതിയാണ് ആദ്യം നാട്ടിലെത്തിയത്. വിനൈയിൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. ഇന്ത്യാ ഗവൺമെന്റിന്റെ യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ കീവിൽ നിന്നാണ് നാട്ടിലെത്തിയത്.
നെന്മാറ എൻ.എസ്.എസ് കോളേജിന് സമീപം താമസിക്കുന്ന തമ്പി ജോർജ്- റിൻസി തമ്പി ദമ്പതികളുടെ മകൻ ഗോഡ് വിൻ തമ്പിയാണ് രണ്ടാമത് നാട്ടിൽ എത്തിയത്. ഡാനിലെ ഹാലിറ്റ്സ്‌കി നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഗോഡ് വിൻ തമ്പി പോളണ്ട് വഴിയാണ് നാട്ടിലെത്തിയത്. യുക്രെയിനിൽ നിന്ന് പോളണ്ട് അതിർത്തി കടക്കാൻ കാത്തിരിക്കേണ്ടി വന്നതായും യുദ്ധസമയത്ത് ഏറെ ബുദ്ധിമുട്ടിയാതായും ഗോഡ് വിൻ തമ്പി പറഞ്ഞു.
നെന്മാറ ഹരിതനഗറിലെ അഡ്വ. ജോയ് കാഞ്ഞിരത്തിൽ ചാലിലിന്റെയും ആനിയമ്മയുടെയും മകനായ തോംസൺ ജോയ് യുക്രെയിനിലെ സുമിയിലുള്ള മെഡിക്കൽ വിദ്യാർത്ഥിയാണ്. പോളണ്ട് വഴി ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിലെത്തി നെടുമ്പാശ്ശേരി വഴിയാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. റഷ്യയോട് ചേർന്നുള്ള കിഴക്കൻ യുക്രെയിൻ അതിർത്തിയിലുള്ള സുമിയിൽനിന്ന് തോംസൺ ജോയിയും സംഘവും കോൺവോയ് അടിസ്ഥാനത്തിലുള്ള ബസിൽ പോൾട്ടോവയിൽ എത്തിയത്. തുടർന്ന് ട്രെയിനിൽ രണ്ടുദിവസം യുക്രെയിൻ അതിർത്തിയിൽ വാഹനം മാറികയറാതെ ട്രെയിനിൽ തന്നെ പോളണ്ട് വരെ യാത്രചെയ്യാൻ സാധിച്ചു. വഴിയിൽ കുറെ സ്ഥലങ്ങളിൽ റഷ്യൻ യുദ്ധ ടാങ്കുകളും മറ്റും കോൺവോയ് ബസിനൊഒപ്പം കടന്നുപോയിരുന്നെന്നും തോംസൺ ജോയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |