തൃത്താല: കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണം പൂർത്തിയാക്കുന്നതിന് 35 കോടി രൂപ അധികമായി അനുവദിച്ചതായി സ്പീക്കർ എം.ബി.രാജേഷ് അറിയിച്ചു. മന്ത്രിസഭ യോഗത്തിലാണ് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതിക്ക് തുക അനുവദിച്ചത്.
നബാർഡ് ആർ.ഐ.ഡി.എഫ് സ്‌കീമിൽ ഉൾപ്പെടുത്തി തുക അനുവദിച്ച് പണി തുടങ്ങിയപ്പോഴാണ് പ്രളയക്കെടുതികൾ നാശംവിതച്ചത്. തുടർന്നാണ് സ്പീക്കറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചു ചേർക്കുകയും പദ്ധതി വിശദമായി ചർച്ച ചെയ്യുകയും ചെയ്തത്.
പുതുതായി കാങ്കപ്പുഴ ആർ.സി.ബി നിർമ്മിക്കപ്പെടുന്നതിനാൽ കൂട്ടക്കടവ് റെഗുലേറ്റർ മാത്രമായി നിർമ്മിക്കുന്നതാണ് ഉചിതം എന്ന നിർദ്ദേശം ആ യോഗം അംഗീകരിക്കുകയുണ്ടായി. 32 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ നടന്ന സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകണമെന്നും മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതി അനിവാര്യമാകയാൽ പദ്ധതി ഉപേക്ഷിക്കരുതെന്നുമുള്ള അഭിപ്രായങ്ങളും പ്രസ്തുത യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് എന്ന പദ്ധതി റെഗുലേറ്റർ മാത്രമായി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമായത്.
ജലജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രധാന സ്രോതസായി കൂട്ടക്കടവ് റെഗുലേറ്റർ മാറുമെന്നും പാലക്കാട്, മലപ്പുറം ജില്ലകളിലെ 2000 ഹെക്ടർ കൃഷിക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിന് പദ്ധതി സഹായകമാകുമെന്നും സ്പീക്കർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |