പാലക്കാട്: ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ജില്ലാ ഭരണകൂടം. വരുന്ന രണ്ട് ദിവസം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിലുള്ളവർ സ്വയം മാറി താമസിക്കാൻ തയ്യാറാവണമെന്നും ക്യാമ്പുകൾ സജ്ജമാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
നെല്ലിയാമ്പതി, ആലത്തൂർ ഭാഗങ്ങളിൽ നിന്ന് ഏതാനും പേരെ മാറ്റി താമസിപ്പിക്കാൻ ബന്ധപ്പെട്ട തഹസിൽദാർക്ക് നിർദേശം നൽകിയതായും കളക്ടർ അറിയിച്ചിട്ടുണ്ട്. മാറി താമസിക്കാൻ നിർദ്ദേശിക്കുന്ന തഹസിൽദാർമാരുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ സ്വയം മാറി താമസിക്കാൻ തയ്യാറാവണമെന്നും ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ താലൂക്കുകളിൽ 24 മണിക്കൂർ താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അട്ടപ്പാടി മേഖലയിലേക്ക് വൈകിട്ട് ആറ് മുതൽ പിറ്റേന്ന് ആറ് വരെയുള്ള രാത്രി സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
നെല്ലിയാമ്പതിയിൽ ക്യാമ്പ് തുറന്നു
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതിയിൽ ക്യാമ്പ് തുറന്നു. നിലവിൽ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളിലാണ് ക്യാമ്പ് തുറന്നത്. ഏഴ് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു.
വിനോദയാത്രയ്ക്ക് നിയന്ത്രണം
മഴ ശക്തമാകുന്ന സാഹചര്യത്തിൽ പറമ്പിക്കുളം, നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദ യാത്ര നിയന്ത്രിച്ചതായി കളക്ടർ അറിയിച്ചു. നെല്ലിയാമ്പതി ഭാഗങ്ങളിൽ ഉരുൾപൊട്ടിയ സാഹചര്യത്തിൽ ഇവിടേയ്ക്കുള്ള യാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്. അഞ്ചാം തിയതി വരെയാണ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കൺട്രോൾ റൂം നമ്പറുകൾ
1. പാലക്കാട് 0491 2505770
2. ചിറ്റൂർ 0492 3224740
3. ആലത്തൂർ 04922 222324
4. പട്ടാമ്പി 0466 2214300
5. ഒറ്റപ്പാലം 0466 2244322
6. മണ്ണാർക്കാട് 0492 4222397
7. അട്ടപ്പാടി 9846243440, 6282905701
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |