ഓണം പൊടിപൊടിക്കാമെന്ന പ്രതീക്ഷയിൽ പപ്പട നിർമ്മാതാക്കൾ
പാലക്കാട്: ഓണസദ്യയ്ക്ക് പപ്പടം വേണമെന്നതു മലയാളികൾക്കു നിർബന്ധമാണ്. പരമ്പരാഗതമായ ഓണസദ്യ വിഭവങ്ങൾ വിളമ്പുന്ന തൂശനിലയിൽ ഉപ്പേരിക്കും അച്ചാറിനും ഇഞ്ചിപുളിക്കും മുകളിലാണ് പപ്പടത്തിന്റെ സ്ഥാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ ഓണക്കാലം ഗംഭീരമാകുമെന്ന് ഉറപ്പായതോടെ പപ്പട നിർമ്മാതാക്കൾ പ്രതീക്ഷയുടെ നിറവിലാണ്. വീടുകളിൽ ഒരുക്കുന്നത് ചെറിയ ഓണസദ്യയായാലും അതിന് ഒരു ചെറിയ പായ്ക്കറ്റ് പപ്പടം എങ്കിലും വാങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് പപ്പടം ഉണ്ടാക്കുന്നവർ തിരക്കിലാണ്.
വലിയത് 100 എണ്ണം 140 രൂപയും, ചെറുത് 100 എണ്ണം 120 രൂപയ്ക്കുമാണ് വിൽപന. സ്പെഷ്യൽ പപ്പടവും ഉണ്ട്. 100 എണ്ണത്തിന് 200 രൂപ. പ്രിന്റഡ് കവറിൽ ലഭിക്കുന്ന പപ്പടമാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. പാക്കറ്റിലെ എണ്ണമനുസരിച്ച് വിലയിലും വ്യത്യാസം വരും.
കുറച്ചു ദിവസമായി കാലാവസ്ഥ അത്ര അനുകൂലമല്ലെങ്കിലും ഉള്ള ചൂടിൽ ഉഴുന്നും കാരവും ഉപയോഗിച്ചു ഉണ്ടാക്കുന്ന പപ്പടം ഉണക്കിയെടുത്ത് പാക്കറ്റിലാക്കുന്ന തിരക്കിലായിരുന്നു പപ്പട നിർമ്മാതാക്കളും കുടുംബങ്ങളും. പഴയ കാലത്തെ അപേക്ഷിച്ച് കൈകൊണ്ട് മാവു കുഴയ്ക്കുന്നതിനു പകരം പലരും യന്ത്രങ്ങളിലേക്കു മാറിയതോടെ നിമിഷ നേരം കൊണ്ട് ആയിരക്കണക്കിനു പപ്പടം ഉണ്ടാക്കാമെന്നതിനാൽ വിപണിയിൽ മത്സരവുമുണ്ട്. യന്ത്രസഹായത്തോടെയാണ് പപ്പടം നിർമ്മിക്കുന്നതെങ്കിലും ഉണക്കാനും അടുക്കാനും കവറുകളിൽ നിറയ്ക്കാനും മനുഷ്യകരം തന്നെ വേണമെന്നതിനാൽ പല പപ്പട യൂണിറ്റുകളിലും സ്ത്രീകളടക്കമുള്ള കൂടുതൽ പേർക്ക് ഓണക്കാലത്തു തൊഴിൽ ലഭിച്ചിട്ടുണ്ട്.
മുമ്പ് ഉഴുന്നും കാരവും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം മാത്രമായിരുന്നു എങ്കിൽ ഇന്ന് പച്ചക്കറികളും മറ്റും ഉപയോഗിച്ച് തയാറാക്കുന്ന പപ്പടവും വിപണിയിലുണ്ട്. ഉഴുന്നും കാരവുമല്ലാതെ മറ്റു വസ്തുക്കൾ ചേർത്തുണ്ടാക്കുന്നതും ലേബലുകൾ പോലും ഇല്ലാത്തതുമായ വ്യാജ പപ്പടവും വിപണിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |