ഷൊർണൂർ: പദയാത്രയായി ഭാരതപ്പുഴ കൊച്ചിൻ പാലം വഴി പാലക്കാടൻ മണ്ണിലേക്ക് കടന്നു വരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ ഷൊർണൂർ ഒരുങ്ങി. തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് ഇന്ന് രാവിലെ ആറിന് യാത്ര ഷൊർണൂർ നഗരത്തിലേക്ക് പ്രവേശിക്കും. ഷൊർണൂർ മുതൽ പട്ടാമ്പി വിളയൂർ വരെ 25 കിലോമീറ്റർ ദൂരം രാഹുൽ ഗാന്ധി പാലക്കാടൻ മണ്ണിൽ പദയാത്ര നടത്തും. പതിനായിരങ്ങൾ പദയാത്രയ്ക്ക് അകമ്പടിയാവും.
രാവിലെ 11ന് പട്ടാമ്പിയിൽ എത്തുന്ന പദയാത്രയ്ക്ക് വിശ്രമം, വൈകീട്ട് നാലിന് അട്ടപ്പാടിയിലെ ആദിവാസി ഗോത്ര വിഭാഗക്കാരുമായി സംവാദം, ഇവരുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും. വൈകിട്ട് 5ന് പദയാത്ര പുനരാരംഭിക്കും. കൊപ്പം ടൗണിൽ പൊതുയോഗത്തോടെ പാലക്കാട്ടെ പദയാത്രയ്ക്ക് സമാപനമാകും. രാഹുൽ ഗാന്ധിയും സംഘത്തിനും രാത്രി ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നത് കൊപ്പം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം ഇവിടെ സുരക്ഷാ പരിശോധന പൂർത്തിയാക്കി. നാളെ രാവിലെ പദയാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.
കന്യാകുമാരി മുതൽ കശ്മീർ വരെയാണ് ഭാരത് ജോഡോ യാത്ര. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ 3571 കിലോമീറ്റർ പദയാത്ര നടത്തി 150 ദിവസം കൊണ്ട് പൂർത്തിയാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ഈ ചരിത്ര യാത്ര.
ജില്ലയിലെ പദയാത്രക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ജില്ലയിലെ പതിനായിരക്കണക്കിന് കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർ പദയാത്രയെ ആവേശഭരിതമാക്കും
- വി.കെ. ശ്രീകണ്ഠൻ എം.പി, സ്വാഗത സംഘം ചെയർമാൻ
ഭാരത് ജോഡോ യാത്ര, ഗതാഗത നിയന്ത്രണം
ഷൊർണൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്ന് ഒറ്റപ്പാലം- തൃശൂർ-പട്ടാമ്പി പാതയിൽ ഗതാഗതനിയന്ത്രണമുണ്ടാകും. ഒറ്റപ്പാലത്ത് നിന്നും തൃശൂരിലേക്ക് ഷൊർണൂർ വഴി കടന്നുപോകുന്ന വാഹനങ്ങളും തിരിച്ചു വരുന്ന വാഹനങ്ങളും മായന്നൂർ-വാഴക്കോട് വഴിയും ഒറ്റപ്പാലത്ത് നിന്ന് പട്ടാമ്പി ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങളും തിരിച്ചുവരുന്ന വാഹനങ്ങളും രാവിലെ എട്ടുമണി വരെ വല്ലപ്പുഴ വാണിയംകുളം വഴിയും പോകണം.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കൂറ്റനാട് നിന്നും പട്ടാമ്പിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ കൂട്ടുപാത ചെറുതുരുത്തി-കുളപ്പുള്ളി -ചെറുപ്പുളശ്ശേരി വഴി പോകണം. രാവിലെ അഞ്ച് മുതൽ വൈകിട്ട് ആറ് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |